കൊണ്ടോട്ടി: കരിപ്പൂരിൽനിന്നു ദുബായിലേക്കു പുറപ്പെടാനൊരുങ്ങവേ എൻജിൻ തകരാറിലായ വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ആടിയുലഞ്ഞ വിമാനം റണ്‍വേയിലെ ലൈറ്റിൽ കയറിയിറങ്ങിയതോടെ ടയറും പൊട്ടി.
സംഭവത്തെത്തുടർന്നു കരിപ്പൂരിൽ ഒന്നര മണിക്കൂർ റണ്‍വേ അടച്ചിട്ടു. നാലു വിമാനങ്ങളുടെ സർവീസ് വൈകി. ഇന്നലെ ഉച്ചയ്ക്ക് 11.30 നാണു സംഭവം.കരിപ്പൂരിൽ നിന്നു 186 യാത്രക്കാരുമായി പറന്നുയരാൻ റണ്‍വേയിലേക്കു നീങ്ങിയ എയർഇന്ത്യയുടെ 937 വിമാനമാണ് അപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. വിമാനം റണ്‍വേയിലൂടെ 600 മീറ്റർ നീങ്ങി വേഗത്തിൽ പുറപ്പെടുന്നതിനിടെയാണ് ഇടതു ഭാഗത്തെ എൻജിൻ തകരാറിലായത്. എൻജിനുളളിൽ നിന്നു യന്ത്ര ഭാഗങ്ങൾ റണ്‍വേയിൽ ചിതറി വീണതോടെ വിമാനം ആടിയുലഞ്ഞു. ഇതോടെ യാത്രക്കാർ ഭീതിയിലായി. അപകടം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം റണ്‍വേയുടെ വശത്തേക്ക് നീക്കി അടിയന്തര സഹായമൊരുക്കാൻ എയർട്രാഫിക് കണ്ട്രോൾ വിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടെ, റണ്‍വേയുടെ വശങ്ങളിൽ സ്ഥാപിച്ച ഇലക്ട്രിക് ലൈറ്റിൽ വിമാനം കയറിയിറങ്ങി.
ഇതോടെ, ടയർ പൊട്ടിയത് വീണ്ടും അപകടഭീതി പരത്തി. കരിപ്പൂർ എയർട്രാഫിക് കണ്ട്രോൾ വിഭാഗത്തിന്റെ നിർദേശത്തിൽ കേന്ദ്ര സുരക്ഷാ സേന, ഫയർഫോഴ്സ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, എയർ ഇന്ത്യ സുരക്ഷാ വിഭാഗം തുടങ്ങി മുഴുവൻ ഏജൻസികളും റണ്‍വേയിലേക്ക് കുതിച്ചെത്തി.
എന്നാൽ, ഇതിനകം വിമാനം നിയന്ത്രണ വിധേയമാക്കിയിരുന്നു. പിന്നീട് ഏപ്രണിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു യാത്രക്കാരെ പുറത്തിറക്കി. എൻജിൻ തകരാറായതിനാൽ സർവീസ് റദ്ദാക്കി. വിമാനത്തിലെ രണ്ടു എൻജിനുകളിൽ ഒന്നാണ് തകർന്നത്.
കരിപ്പൂരിൽ വിമാനം ആടിയുലഞ്ഞു, ടയർ പൊട്ടി, യന്ത്രഭാഗം ചിതറിവീണു
02:27 AM Apr 25, 2017 | Deepika.com