മൂന്നാർ: മന്ത്രി എം.എം.മണിയുടെ പൊന്പിള ഒരുമൈക്കെതിരായ വിവാദ പരാമർശത്തിൽ രണ്ടാം ദിവസവും പ്രതിഷേധം ഇരന്പി. കൈയേറ്റവുമായി ബന്ധപ്പെട്ടു നീറിപ്പുകഞ്ഞു നിന്നിരുന്ന മൂന്നാറിൽ ഇന്നലെ ഏവരുടെയും ശ്രദ്ധ പൊന്പിള ഒരുമൈയിലെ ഒരു വിഭാഗത്തിന്റെ സമരപ്പന്തൽ കേന്ദ്രീകരിച്ചായിരുന്നു. വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചും സമരത്തിന് അനുഭാവം പ്രകടിപ്പിച്ചും ഇടുക്കിയിൽ എൻഡിഎയുടെ ഹർത്താലും പൂർണമായിരുന്നു.
രാവിലെ മുതൽ കടകൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഇറങ്ങിയ ചുരുക്കം വാഹനങ്ങൾ ബിജെപിക്കാർ തടഞ്ഞു. ഗോമതി അഗസ്റ്റിനും സംഘത്തിനും പിന്തുണയേകി മൂന്നാറിലേക്ക് ഇന്നലെ വനിതാ നേതാക്കളുടെ ഒഴുക്കായിരുന്നു. കോണ്ഗ്രസ് വനിതാ നേതാവ് ലതികാ സുഭാഷ് ഞായറാഴ്ച രാത്രിയോടെ തന്നെ മൂന്നാറിലെത്തി പ്രവർത്തകർക്കൊപ്പം ഇരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസും രാത്രി മുതൽ സമരപ്പന്തലിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രൻ ഇന്നലെ രാവിലെ എട്ടോടെ മൂന്നാറിലെത്തി പങ്കുചേർന്നു. ദേശീയ വനിതാ കമ്മീഷനു പരാതി നൽകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ.ജെ. പ്രമീളാ ദേവിയും മൂന്നാറിലെത്തി. ആം ആദ്മി പാർട്ടി നേതാവായ സി.ആർ. നീലകണ്ഠനും യൂത്ത് കോണ്ഗ്രസ് നേതാവായ ഡീൻ കുര്യാക്കോസും പിന്തുണയുമായി സമരപ്പന്തലിൽ തന്നെയുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ആരംഭിച്ച സമരത്തിനു രാഷ്ട്രീയ പാർട്ടികളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ രോഷവും കൂടിയായതോടെ സിപിഎം സന്പൂർണമായി വിഷയത്തിൽ പ്രതിരോധത്തിലായി. സമരപ്പന്തലിൽ തൊഴിലാളികളുടെ ബാഹുല്യമില്ലെങ്കിലും സമരം തുടരുമെന്നു തന്നെയാണു സമരത്തിനു നേതൃത്വം വഹിക്കുന്ന ഗോമതി അഗസ്റ്റിൻ പറയുന്നത്. തൊഴിലാളികളെ ഇനി സമരംകൊണ്ടു ബുദ്ധിമുട്ടിക്കില്ലെന്നും പൊന്പിള ഒരുമൈയ്ക്കു വേണ്ടി അതിന്റെ നേതൃരംഗത്തുള്ള തങ്ങൾ സമരം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രി ഖേദം പ്രകടിപ്പിച്ചെങ്കിലും അതു പോരെന്നാണ് സമരക്കാരുടെ നിലപാട്. കേന്ദ്രമന്ത്ര ി പി.ആർ.ചൗധരി എത്തുമെന്ന് ഇന്നലെ ബിജെപി നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം യാത്ര നീട്ടിവച്ചു.
മൂന്നാറിൽ ചൂടാറാതെ പ്രതിഷേധം
02:27 AM Apr 25, 2017 | Deepika.com