തിരുവനന്തപുരം: പതിന്നാലാം നിയമസഭയുടെ 32 ദിവസം നീണ്ടുനിൽക്കുന്ന അഞ്ചാം സമ്മേളനം ഇന്നു തുടങ്ങി ജൂണ് എട്ടിന് അവസാനിക്കും. 2017-18 വർഷത്തെ ബജറ്റ് പൂർണമായി പാസാക്കുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. സ്കൂളുകളിൽ മലയാളഭാഷ നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള ബില്ലുകളും ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബജറ്റിലെ ധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി ആറു ദിവസവും (മൂന്നുദിവസം ബില്ലുകളും മൂന്നു ദിവസം പ്രമേയങ്ങളും) മാറ്റിവച്ചിട്ടുണ്ട്. കൂടാതെ നിയമനിർമാണത്തിനായും ദിവസങ്ങൾ നീക്കിവച്ചിട്ടുണ്ട്.
കഴിഞ്ഞ സമ്മേളനത്തിനുശേഷം പുറപ്പെടുവിക്കപ്പെട്ട നാല് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തിൽ പാസാക്കും. 2017ലെ മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലിന്റെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയും ഇന്നു നടക്കും.
ഒന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ അറുപതാം വാർഷികദിനമായ 27ന് സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളിൽ സഭാ സമ്മേളനം ചേരുമെന്നും സ്പീക്കർ അറിയിച്ചു. മലയാളം ഓർഡിനൻസ് അന്ന് അവതരിപ്പിക്കും. ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം അടുത്തവർഷം മുതൽ മാർച്ച് 31-നു മുമ്പു പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷവും മാർച്ച് 31-നു മുമ്പു ബജറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകുമോ എന്നു പരിശോധിച്ചതാണ്.
കേന്ദ്രത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ളതുകൊണ്ടും ജിഎസ്ടി നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്തത വരുന്നതിനു മുമ്പ് ഇക്കാര്യം പ്രായോഗികമല്ലെന്നു കണ്ടതിനാലുമാണ് ഇത്തവണ മാർച്ച് 31-നു മുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കാൻ കഴിയാതിരുന്നത്. ഈ സാഹചര്യത്തിൽ മേയ് 31-നു മുമ്പു സമ്പൂർണ നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്നു തീരുമാനിക്കുകയായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
32 ദിവസം നീളുന്ന നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും
02:18 AM Apr 25, 2017 | Deepika.com