തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നു സംസ്ഥാന സമിതിയും ഇന്നു മുതൽ ചേരാനിരിക്കേ പൊമ്പിള ഒരുമൈ സമരത്തിനെതിരെ മന്ത്രി എം.എം. മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം നേതൃയോഗങ്ങളിൽ കടുത്ത വിമർശനത്തിനു വഴിയൊരുക്കും.
മണിയെ മന്ത്രിയാക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിനൊപ്പം ആദ്യം നിലകൊണ്ടിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മർദത്തിനു വഴങ്ങിയാണു മണിക്ക് അനുകൂലമായ നിലപാടെടുത്തത്. മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്ത സിപിഎം സെക്രട്ടേറിയറ്റിൽ കോടിയേരിയുടെ നിർദേശത്തെ പൊതുവേ ആരും എതിർത്തില്ലെങ്കിലും പല നേതാക്കളും പിന്നീട് അദ്ദേഹത്തെ നേരിൽക്കണ്ടു പ്രതിഷേധമറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്നു മുതൽ ചേരുന്ന പാർട്ടി നേതൃയോഗങ്ങളിൽ മണിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ സ്വാഭാവികമായും നീളുന്നത് അദ്ദേഹത്തെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വമെടുത്ത തീരുമാനത്തിലാകും. അങ്ങനെവന്നാൽ പ്രതിക്കൂട്ടിലാകുന്നതു പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി എം.എം. മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഏറെ ചർച്ചയായിട്ടും ഒരുതരത്തിലുമുള്ള നടപടിയും അദ്ദേഹത്തിനെതിരെ പാർട്ടി കൈക്കൊള്ളാത്തതു സിപിഎമ്മിനുള്ളിൽ വിമർശനത്തിനു കാരണമായിട്ടുണ്ട്. അടിയന്തര സെക്രട്ടേറിയേറ്റ് വിളിച്ചുചേർത്തു വിഷയം ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വം തയാറാകാത്തതും പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
ഇങ്ങനെയൊരു അവസ്ഥയിൽ ഇന്നു ചേരുന്ന സിപിഎം സെക്രട്ടേറിയറ്റിൽ എന്തെങ്കിലും ഒരു നടപടി മണിക്കെതിരേ കൈക്കൊള്ളാൻ പാർട്ടി നേതൃത്വം നിർബന്ധിതമാകും. അങ്ങനെവന്നാൽ മണിയെ സിപിഎം താക്കീതു ചെയ്യും. അല്ലെങ്കിൽ ശാസനയിൽ ഒതുക്കും. അല്ലാതെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടുള്ള വലിയ നടപടികളൊന്നും മണിക്കെതിരെ ഉണ്ടാകാനിടയില്ല. ഇപ്പോൾ മണിയുടെ വിവാദ പരാമർശത്തിന്മേൽ ഉണ്ടായിട്ടുള്ള കോലാഹലം മണിയെ താക്കീതു ചെയ്തുകൊണ്ടു തണുപ്പിക്കാനാകുമെന്ന പ്രതീക്ഷയും സിപിഎം നേതൃത്വത്തിനുണ്ട്.
ഇന്നു നിയമസഭ തുടങ്ങുന്ന ദിവസമായതിനാൽ സ്വാഭാവികമായും വലിയ പ്രതിഷേധം മണിക്കെതിരേയും സർക്കാരിനെതിരേയും നിയമസഭയിൽ പ്രതിപക്ഷം ഉയർത്തും. അതുകൊണ്ടുതന്നെ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മണിക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നതു സർക്കാരിനും നിർണായകമാണ്.
മണിക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണു കോടിയേരി. എന്നാൽ, ഇതുസംബന്ധിച്ചു മുഖ്യമന്ത്രി ഒരഭിപ്രായവും പാർട്ടി സെക്രട്ടറിയുമായി പങ്കുവച്ചില്ലെന്നാണ് അറിയുന്നത്. പൊമ്പിള ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരം എത്രയും പെട്ടെന്നു അവസാനിപ്പിക്കാനുള്ള നീക്കവും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.
മന്ത്രിയായതിനുശേഷവും എം.എം. മണിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിവാദ പരാമർശങ്ങൾ സിപിഎം കേന്ദ്ര നേതൃത്വത്തേയും വിഷമത്തിലാക്കിയിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം പൊതുവേ അതൃപ്തിയിലാണ്. ഇപ്പോൾ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി തന്നെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സർക്കാരിനേയും പാർട്ടിയേയും കൂടുതൽ പ്രതിരോധത്തിലാക്കിയത് എങ്ങനെ മറികടക്കാമെന്ന ആലോചനയും സിപിഎം കേന്ദ്ര നേതാക്കൾക്കിടയിലുണ്ട്. എന്നാൽ, ഉചിതമായ നടപടി പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കണമെന്ന നിലപാടിലാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
എം.പ്രേംകുമാർ
സിപിഎം നേതൃയോഗങ്ങൾ ഇന്നു മുതൽ, മണി പ്രതിക്കൂട്ടിലാക്കിയതു കോടിയേരിയെ
02:18 AM Apr 25, 2017 | Deepika.com