മൂന്നാർ: സിപിഎമ്മിന്റെ മുതിർന്ന നേതാവും അണികൾക്ക് ആശാനുമായ മന്ത്രി എം.എം. മണിയുടെ വാക്കുകൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞുകൊത്തുന്പോൾ കൈയേറ്റ വിവാദത്തിൽ സിപിഎം പ്രതിരോധത്തിൽ. മൂന്നാറിലെ കൈയേറ്റങ്ങൾക്കു പിന്നിൽ സിപിഎം നേതാക്കളാണെന്നു ശക്തമായ ആക്ഷേപം ഉയരുന്നതിനിടയിൽ അതിനെ പ്രതിരോധിച്ചു നിന്നിരുന്ന നേതാവാണു വിവാദ പരാമർശത്തിന്റെ പേരിൽ വെട്ടിലായിരിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ആദ്യം മുതൽ എതിർപ്പുമായി രംഗത്തുണ്ടായിരുന്ന അദ്ദേഹത്തെ തന്നെയാണ് ഒഴിപ്പിക്കലിന്റെ ആലോചനക്കാരിൽ പ്രമുഖനായി കഴിഞ്ഞയാഴ്ച നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവരോധിച്ചത്. കൈയേറ്റങ്ങൾക്ക് ഇച്ഛാശക്തിയോടെ നടപടിയെടുത്തു വന്നിരുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ അതിരൂക്ഷമായ ഭാഷയിൽ എല്ലാ അതിരുകളും ലംഘിച്ചാണ് വെള്ളിയാഴ്ച അടിമാലിയിൽ നടന്ന പാർട്ടിയോഗത്തിൽ അദ്ദേഹം വിമർശിച്ചത്.
സിവിൽ സർവീസ് പരീക്ഷയെത്തന്നെ പരിഹസിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്നു വിവിധയിടങ്ങളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏതോ പരീക്ഷ എഴുതി ജയിച്ചിട്ടു ദേവികുളത്ത് ഒരു കോന്തൻ എത്തിയിട്ടുണ്ടെന്നും ഉൗളന്പാറയ്ക്ക് അയയ്ക്കണമെന്നുമായിരുന്നു സബ് കളക്ടറിനെ ലക്ഷ്യമിട്ടു പറഞ്ഞത്.
എന്നാൽ, ഇതും വിവാദമായതോടെ പാർട്ടിക്കു മണി ബാധ്യതയായി മാറുന്ന രീതിയിലേക്കു കാര്യങ്ങൾ എത്തുകയായിരുന്നു. കൈയേറ്റത്തിന്റെ പേരിൽ ആരോപണം നേരിടുന്ന ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനും കളക്ടർക്കെതിരെ കടുത്ത അധിക്ഷേപമാണു നടത്തി വന്നിരുന്നത്. മണി വെട്ടിലായതോടെ പ്രതിപക്ഷത്തിനും കൂടുതൽ അവസരം വീണു കിട്ടി.
ബിജെപി അവസരം പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണു സംസ്ഥാന നേതാക്കളടക്കമുള്ളവർ പെന്പിള ഒരുമൈയ്ക്കു പിന്തുണയുമായി മൂന്നാറിലെത്തിയത്. കൈയേറ്റ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ ആകട്ടെ ഇക്കാര്യത്തിൽ സർക്കാരിന് അനുകൂലമായ ഒരു പ്രസ്താവന പോലും ഇറക്കാൻ തയാറായിട്ടുമില്ല. സംസ്ഥാനനേതൃത്വം മണിയുടെ പ്രശ്നത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പ്രശ്നത്തിൽ ആയുധം വച്ച കീഴടങ്ങുന്ന മട്ടിലാണു മൂന്നാറിലെ സിപിഎം പ്രാദേശിക നേതൃത്വവും.
മൂന്നാറിൽ സിപിഎം സന്പൂർണ പ്രതിരോധത്തിൽ
02:18 AM Apr 25, 2017 | Deepika.com