മൂന്നാർ: വൈദ്യുതി മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശത്തിനെതിരേ പൊന്പിള ഒരുമൈയുടെ ബാനറിൽ ഗോമതി അഗസ്റ്റിനും ഏതാനും പ്രവർത്തകരും സമരം തുടങ്ങിയെങ്കിലും സംഘടനയിലെ വലിയൊരു വിഭാഗം ഇനിയും രംഗത്തുവന്നിട്ടില്ല. സിപിഎമ്മുമായി ഉടക്കി ഏതാനും ദിവസം മുന്പ് സിഐടിയുവിൽനിന്നു രാജിവച്ചു പൊന്പിള ഒരുമൈയിലേക്കു തിരികെ വരികയാണെന്നു പ്രഖ്യപിച്ച ഗോമതി അഗസ്റ്റിനാണ് മണിക്കെതിരേയുള്ള സമരത്തിനു നേതൃത്വം നൽകുന്നത്.
വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് ഗോമതി അഗസ്റ്റിനൊപ്പം സമരത്തിന് രംഗത്തുള്ളത്. ഗോമതിയുമായി പൊമ്പിള ഒരുമൈ നേതൃത്വത്തിനുള്ള അസ്വാരസ്യം അവസാനിച്ചിട്ടില്ലെന്നാണ് മൂന്നാറിലെ സമരക്കാഴ്ച നൽകുന്ന സൂചന. സമരത്തിനു പൊന്പിള ഒരുമൈയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടിയിട്ടില്ലെന്നു തിരിച്ചറിഞ്ഞാണ് സമരക്കാരെ കാണില്ലെന്നും മാപ്പു പറയില്ലെന്നും എം.എം.മണി കർശന നിലപാടു സ്വീകരിച്ചതെന്നാണു സൂചന. പ്രതിപക്ഷത്തെ വനിതാ നേതാക്കളും പ്രതിപക്ഷകക്ഷികളുമാണു സമരക്കാർക്കു പിന്തുണ നൽകാൻ മൂന്നാറിലുള്ളത്. ഗോമതി സിപിഎം വിട്ടു തിരികെ എത്തിയിട്ടും സ്വാഗതംചെയ്യാൻ പൊന്പിള ഒരുമൈയുടെ നേതൃത്വം തയാറായിരുന്നില്ല.
നേതൃത്വം സംബന്ധിച്ചുള്ള തർക്കങ്ങളും അധികാര വടംവലിയും മൂലം പൊന്പിള ഒരുമൈ നിറം മങ്ങിനിന്ന വേളയിലാണ് മന്ത്രി എം.എം മണിയുടെ വിവാദ പരാമർശമുണ്ടാകുന്നതും ഗോമതി അഗസ്റ്റിനും സംഘവും നാടകീയമായി സമരവുമായി ഞായറാഴ്ച ഉച്ചയോടെ രംഗത്തിറങ്ങുന്നതും.
ആദ്യഘട്ടത്തിൽ പൊന്പിള കൂട്ടായ്മയുടെ സമരാവേശത്തിന്റെ ചൂടറിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആയിരുന്നുവെങ്കിൽ ഇത്തവണ എൽഡിഎഫ് സർക്കാരാണു മറുപക്ഷത്ത്. അന്നു നൂറുകണക്കിനു സ്ത്രീകളാണു സമരവുമായി തെരുവിൽ ഇറങ്ങിയതെങ്കിൽ ഇന്നു വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളെന്നതാണ് സർക്കാരിന് ആശ്വാസമാകുന്നത്. അനൈക്യവും അഭിപ്രായ വ്യത്യാസങ്ങളുമാണ് ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട പൊന്പിള ഒരുമൈ എന്ന സ്ത്രീമുന്നേറ്റത്തിനു തിരിച്ചടിയായത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ തൊഴിലാളി സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരാണ് കൂലി വർധനയ്ക്കായി പൊന്പിള ഒരുമൈയായി ഒന്നിച്ചത്. എന്നാൽ, സംഘടന നേതൃത്വത്തിൽ പോര് രൂക്ഷമായതോടെ തൊഴിലാളികളിൽ ചിലർ പഴയ രാഷ്ട്രീയ പാർട്ടികളിലേക്കു തന്നെ മടങ്ങി.സംഘടനയുടെ രൂപീകരണ വേളയിൽത്തന്നെ തദ്ദേശ ഭരണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ബ്ലോക്ക് അംഗത്തിനെയും രണ്ട് പഞ്ചായത്ത് അംഗങ്ങളെയും വിജയിപ്പിക്കാനായി എന്നതു മാത്രമാണ് ഇവർക്കുണ്ടായ നേട്ടം.
സ്വന്തമായി ട്രേഡ് യൂണിയൻ ഉണ്ടാക്കിയെങ്കിലും മേഖലയിൽ യാതൊരുവിധ ചലനവും ഉണ്ടാക്കാനായില്ല. തുടർന്നു പ്രസിഡന്റ് ലിസി സണ്ണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡൽഹിയിലെത്തി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിനെ കണ്ടു ലയനകാര്യങ്ങൾ ചർച്ച ചെയ്തു. പാർട്ടിയുടെ കേന്ദ്രനേതാവ് മൂന്നാറിലെത്തി ട്രേഡ് യൂണിയൻ ഉദ്ഘാടനം ചെയ്യുകയും ഓഫീസ് തുറക്കുകയും ചെയ്തെങ്കിലും അനൈക്യം തുടരുകയായിരുന്നു. ഇങ്ങനെ തൊഴിലാളികളിൽ വലിയൊരു വിഭാഗം മനസുമടിച്ചുനിൽക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഗോമതി അഗസ്റ്റിന്റെ നേതൃത്വത്തിൽ പുതിയ സമരമുഖം തുറന്നിരിക്കുന്നത്. പൊന്പിള ഒരുമൈ എന്ന ലേബൽ മാധ്യമങ്ങൾ ചാർത്തി നൽകുന്നുണ്ടെങ്കിലും പഴയ സംഘടനയുടെ നിഴൽ മാത്രമാണ് ഇപ്പോൾ സമരരംഗത്തുള്ളത്.
പൊന്പിള ഒരുമൈ വിട്ടു സിപിഎം പാളയത്തിലേക്കു പോയ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോമതി അഗസ്റ്റിൻ കഴിഞ്ഞ ആഴ്ചയാണു സംഘടനയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചത്. മടങ്ങിവരവിൽ സംഘടന പ്രസിഡന്റ് അനുകൂല പ്രതികരണം നടത്തിയില്ലെങ്കിലും ഒരു കൂട്ടം നേതാക്കളെ കൂട്ടുപിടിച്ചു ഗോമതി സമരത്തിന്റെ ചുക്കാൻ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, സമരത്തിൽ പ്രസിഡന്റ് ലിസി സണ്ണിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഗോമതി അഗസ്റ്റിന്റെ സമരത്തോടു മുഖംതിരിച്ചു പൊന്പിള ഒരുമൈ
02:18 AM Apr 25, 2017 | Deepika.com