കൊച്ചി: എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുത്തശേഷം മുറിയിലെ ടിവി മോഷ്ടിച്ച് കടന്നയാൾ പിടിയിലായി. എറണാകുളം ചക്കരപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് പള്ളിപ്പടി അരിമറ്റം വയലില്‍ അന്‍ജിത്തിനെ (22) യാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പാലാരിവട്ടത്തുനിന്നു നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തിന് പുറമെ ആലപ്പുഴയിലും കോഴിക്കോട്ടും ഇയാള്‍ സമാനരീതിയിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ നാലിനു രാത്രിയിൽ നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ 11.45-ഓടെ പുറത്തുപോയി ഒരു പെട്ടിയുമായി വരികയും പെട്ടി താത്കാലികമായി റിസപ്ഷനില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സുഹൃത്തിനു നല്‍കാനുള്ള പെട്ടിയാണെന്നാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്.
പിന്നീട് പെട്ടിയുമായി മുറിയിലേക്കും പുറത്തേക്കും പലതവണ പോയശേഷം ടിവി പെട്ടിയിലാക്കിയശേഷം ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചു രാത്രിയിൽത്തന്നെ സ്ഥലം വിടുകയായിരുന്നു. മുറി ഒഴിയുകയാണോ എന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ അല്ലെന്നും ഉടന്‍ മടങ്ങി വരുമെന്നുമാണ് ഇയാള്‍ പറഞ്ഞത്. പതിവ് പരിശോധനയ്ക്കു മുറിയിൽ ചെന്ന ജീവനക്കാര്‍ മുറി തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി കയറിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ബിജേഷ് എന്ന പേരിലാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. എറണാകുളം നോര്‍ത്ത് എസ്ഐ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഹോട്ടലില്‍ മുറിയെടുത്തു ടിവി മോഷണം; പ്രതി പിടിയില്‍
01:50 AM Apr 25, 2017 | Deepika.com