കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷണലി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) യോഗം സംഘടിപ്പിച്ച കേസിൽ എറണാകുളം പ്രത്യേക എൻഐഎ കോടതി 29നു വിധി പറയും. 2012 ഡിസംബർ 29നാണു മാവേലിക്കര ചെറുമഠം ലോഡ്ജിൽ മാവോയിസ്റ്റ് അനുകൂലയോഗം നടത്തിയെന്നാരോപിച്ച് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് അനുകൂല സമീപനമുള്ള ആർഡിഎഫിലേക്കു കൂടുതൽ പേരെ ആകർഷിക്കാനായിരുന്നു രഹസ്യയോഗം. മാവേലിക്കര മാങ്കാംകുഴി കരിവേലിൽ രാജേഷ് ഭവനത്തിൽ രാജേഷ് (37), കൽപാക്കം ഇന്ദിരഗാന്ധി അറ്റോമിക് റിസർച്ച് സെന്ററിലെ റിട്ടയേഡ് സയൻറിസ്റ്റ് ചെന്നൈ രാജാക്കിൽപാക്കം ഗോപാൽ (55), കൊല്ലം മയ്യപ്പുഴ ദേവരാജൻ (53), ചിറയിൻകീഴ് ഞാറയിൽക്കോണം ചരുവിള ബാഹുലേയൻ (53), മൂവാറ്റുപുഴ സ്വദേശി അജയൻ മണ്ണൂർ എന്നിവരാണു കേസിൽ വിചാരണ നേരിട്ടത്.
യോഗത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ പങ്കെടുത്തിരുന്നെങ്കിലും ഇവരെ ഒഴിവാക്കിയായിരുന്നു വിചാരണ. പങ്കെടുത്ത മറ്റൊരാളെ വിചാരണയ്ക്കു മുൻപെ മാപ്പുസാക്ഷിയാക്കിയിരുന്നു. 51 സാക്ഷികളെ വിസ്തരിക്കുകയും 274 രേഖകളും 32 തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു.
മാവേലിക്കര മാവോയിസ്റ്റ് യോഗം: എൻഐഎ കോടതി വിധി 29ന്
01:30 AM Apr 25, 2017 | Deepika.com