പാലാ: കാറപകടത്തിൽ യുവഡോക്ടർ മരിച്ചതിനു പിന്നാലെ പരിക്കേറ്റു ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസിന്റെ മരണത്തിനു പിന്നാലെയാണു അമ്മ സൂസമ്മ (60)യും മരണത്തിനു കീഴടങ്ങിയത്.
ആകാശിന്റെ സംസ്കാരം ഇന്നലെ രാവിലെ പാലയ്ക്കാട്ടുമല പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. അപകടത്തിൽ പരിക്കേറ്റ സൂസമ്മ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ നൂതന ശസ്ത്രക്രിയ്ക്കു വിധേയയാക്കിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ അന്ത്യം സംഭവിക്കുകയായിരുന്നു.്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണു നെടുന്പാശേരിക്കു സമീപം പുല്ലുവഴിയിൽ അപകടമുണ്ടായത്. വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന യുവ ഡോക്ടറും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആകാശ് ഓസ്ട്രേലിയയ്ക്കു പോകുന്നതിനായാണ് നെടുന്പാശേരി വിമാനത്താവളത്തിലേക്കു യാത്രതിരിച്ചത്.പിതാവ് ടി.ടി. തോമസ് (ജോയി) ആണ് കാർ ഓടിച്ചിരുന്നത്. സൂസമ്മ തോമസ് റിട്ടയേഡ് എസ്ബിടി അസി. മാനേജരാണ്. തിരുവനന്തപുരം വെള്ളിയന്പലം പുത്തൻവീട്ടിൽ കുടുംബാഗമാണ്.പാലാ രൂപതാംഗവും പൂഞ്ഞാർ ഫൊറോന പള്ളി വികാരിയുമായ ഫാ. അഗസ്റ്റിൻ തെരുവത്ത് ആകാശിന്റെ പിതൃസഹോദരനാണ്. സൂസമ്മയുടെ കണ്ണുകൾ ദാനം ചെയ്തിട്ടുണ്ട്. ബാങ്ക് ഉദ്യേഗസ്ഥയായി വിരമിച്ച സൂസമ്മ മാതൃജ്യോതി സജീവ പ്രവർത്തകയായിരുന്നു. സംസ്കാരം 26ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലയ്ക്കാട്ടുമല നിത്യസഹായമാതാ പള്ളിയിൽ നടക്കും.
യുവഡോക്ടർക്കു പിന്നാലെ അമ്മയും യാത്രയായി
01:30 AM Apr 25, 2017 | Deepika.com