കോട്ടയം: ഓട്ടോയുടെ പിന്നിലിടിച്ചു മറിഞ്ഞ സ്കൂട്ടർ യാത്രക്കാരൻ സ്വകാര്യ ബസ് കയറി മരിച്ചു. അയർക്കുന്നം മുളകുമറ്റത്ത് സൈമണാണു (53) മരിച്ചത്. ഹോട്ടൽ ഐഡയിലെ ഓഫീസ് ജീവനക്കാരനാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നാഗന്പടം ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിലായിരുന്നു അപകടം. ഓഫീസ് ആവശ്യത്തിനായി പോകുകയായിരുന്നു സൈമണ്‍. അപകടത്തിൽപ്പെട്ട കോട്ടയം- പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് സ്റ്റാൻഡിനു മുന്നിൽ രണ്ടും മൂന്നും ലൈനായിട്ടാണു വാഹനങ്ങൾ പോകുന്നത്.
സ്കൂട്ടർ യാത്രക്കാരന്റെ മുന്നിലൂടെ പോയ ഓട്ടോറിക്ഷ പെട്ടെന്നു നിർത്തി. സിഗ്നൽ കാണിക്കാതെ ഓട്ടോ പെട്ടെന്നു നിർത്തിയപ്പോൾ സൈമണ്‍ സഞ്ചരിച്ച സ്കൂട്ടർ ഓട്ടോയ്ക്കു പിന്നിലിടിച്ചു മറിഞ്ഞ് ബസ് സ്റ്റാൻഡിലേക്കു വരികയായിരുന്ന ബസിനടിയിൽ അകപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായ അപകടമായതിനാൽ ബസ് ഡ്രൈവർക്കു വണ്ടി നിർത്താനായില്ല. ബസ് സൈമണിന്റെ മേൽ കയറിയിറങ്ങിയെന്നു ട്രാഫിക് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൈമണെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തു
ഭാര്യ: ലീലാമ്മ നീണ്ടൂർ കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജെസ്റ്റിൻ, ചിന്നു. സംസ്കാരം പിന്നീട്.
ഒാട്ടോയിൽ തട്ടിവീണ സ്കൂട്ടർ യാത്രികൻ ബസ് കയറി മരിച്ചു
01:30 AM Apr 25, 2017 | Deepika.com