മൂന്നാർ: മന്ത്രി എം.എം. മണിക്കെതിരായ പൊന്പിള ഒരുമൈയുടെ പ്രതിഷേധം റോഡിലെത്തിയതോടെ മൂന്നാർ ടൗണിൽ നാടകീയമായ രംഗങ്ങൾ. പൊന്പിള ഒരുമൈയുടെ നേതാവായ ഗോമതി അഗസ്റ്റിന്റെ നേതൃത്വത്തിൽ മൂന്നോടെ പത്തു പേരടങ്ങുന്ന സംഘവുമായി പ്രതിഷേധ ജാഥ നടത്തി. മാധ്യമപ്രവർത്തകരോടു പൊട്ടിക്കരഞ്ഞും മാറത്തടിച്ചും മന്ത്രിക്കെതിരേ പ്രതിഷേധമുയർത്തി. ജാഥയ്ക്കുശേഷം മൂന്നാർ ടൗണിൽ പ്രവർത്തകർ കുത്തിയിരുന്നതോടെ അല്പസമയം സംഘർഷാവസ്ഥയും ഉണ്ടായി. രാത്രിയിലും സമരം തുടരുകയാണ്.
പൊന്പിള ഒരുമൈയുടെ നേതാക്കളിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതാണു സംഘർഷത്തിനിടയാക്കിയത്. സമരം നടത്തിയിരുന്ന പുരുഷന്മാരെ പോലീസ് ബലം പ്രയോഗിച്ചു പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതു നാട്ടുകാർ എതിർത്തു. ഇതോടെ പ്രവർത്തകരെ പോലീസ് വാഹന ത്തിൽ കയറ്റാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു. സമരക്കാരിൽ ഒരാളായ കുമാറിനെ ഷർട്ടിൽപിടിച്ചു പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ ഗോമതി തടസം സൃഷ്ടിച്ച് പോലീസ് ജീപ്പിന്റെ ഡോറിൽ കയറിനിന്നു. എന്നിട്ടും പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ പോലീസിനെതിരെ തിരിഞ്ഞത്.
പത്തുപേർ മാത്രമായി യാതൊരു പ്രകോപനവും കൂടാതെ സമരം നടത്തിയവരെയാണു പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതോടെ ഗോമതിയും രാജേശ്വരിയും നിലത്തു വീണു നിലവിളിക്കുകയുംചെയ്തു. തുടർന്ന് പോലീസ് അറസ്റ്റ് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ, സമരം നടത്തുകയായിരുന്ന രാജേശ്വരി കുഴഞ്ഞുവീണു.
തൊഴിലാളിസ്ത്രീകൾ വൈകാരികമായി പ്രതികരിച്ചതോടെ ടൗണ് സംഘർഷഭരിതമായി. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടിയെത്തിയതോടെ സമരം ശക്തി പ്രാപിച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ മൂന്നാർ ടൗണിൽ മന്ത്രിയുടെ കോലം കത്തിച്ചു.
മൂന്നാറിൽ നാടകീയ രംഗങ്ങൾ
12:23 AM Apr 24, 2017 | Deepika.com