തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശനപരീക്ഷ ഇന്നും നാളെയുമായി നടക്കും. സംസ്ഥാനത്തും പുറത്തുമായുള്ള 311 പരീക്ഷാകേന്ദ്രങ്ങളിലായി 1,06,260 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് ഇരിക്കുക.
പ്രവേശനപരീക്ഷയിലെ സ്കോറിനും യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, മാത്തമാറ്റി ക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിനും തുല്യപ്രാധാന്യം നൽകി തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും 2017-18 വർഷത്തെ എൻജിനിയറിംഗ് പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ രണ്ടു ദിവസത്തെ പരീക്ഷയും എഴുതണം. കൂടാതെ സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിൽ ബിഫാം, എംഫാം കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇന്നു നടക്കുന്ന എൻജിനിയറിംഗ് പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) എഴുതണം.
പരീക്ഷകൾ രാവിലെ 10 മുതൽ 12.30 വരെയാണ്. 9.30 നുള്ളിൽ അഡ്മിറ്റ് കാർഡുമായി വിദ്യാർഥികൾ പരീക്ഷാഹാളിൽ പ്രവേശിക്കണം. ഇൻവിജിലേറ്റർമാരും വിദ്യാർഥികളും മൊബൈൽ ഫോണ് ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. നീലയോ കറുപ്പോ മഷിയുള്ള ബോൾ പോയിന്റ് പേന ഒഴികെ മറ്റു വസ്തുക്കൾ വിദ്യാർഥികൾ പരീക്ഷാ ഹാളിൽ കൊണ്ടുപോകുന്നതു ക്രമക്കേടായി കണക്കാക്കുമെന്നും പ്രവേശനപരീക്ഷാ കമ്മീഷണർ അറിയിച്ചു.
എൻജിനിയറിംഗ് പ്രവേശനപരീക്ഷ ഇന്നു മുതൽ
12:19 AM Apr 24, 2017 | Deepika.com