തിരുവനന്തപുരം: മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ടു സിപിഐ ആക്രമണത്തിൽ വട്ടം തിരിയുന്ന എൽഡിഎഫ് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി മന്ത്രി എം.എം. മണി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനു പിന്നാലെ സ്ത്രീവിരുദ്ധ പ്രസ്താവനകൂടി മന്ത്രി മണി നടത്തിയതോടെയാണു സർക്കാർ പ്രതിസന്ധിയിലായത്.
മണിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറയുകയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മണിയോടു വിശദീകരണം തേടുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തതോടെ മണിയും പ്രതിരോധത്തിലാണ്. മണിയുടെ അഭിപ്രായം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കുമെന്നാണു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
സിപിഎമ്മിലെ പ്രബല വിഭാഗങ്ങളെല്ലാം മണിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. വനിതാ നേതാക്കൾ മണിക്കെതിരേ പരസ്യമായി രംഗത്തുവന്നു. മൂന്നാർ വിഷയവുമായി ബന്ധപ്പെട്ടു സിപിഐയുമായുള്ള ബന്ധം വഷളാക്കിയതിൽ മണിക്കു പങ്കുണ്ടെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ നിലപാട്. ഇടുക്കി ജില്ലാ ഭരണകൂടവുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ മന്ത്രി മണിക്കു കളക്ടറെയും സബ് കളക്ടറെയും ശാസിക്കാൻ അവസരം നൽകിയതാണു കൂടുതൽ പ്രസ്താവനകൾ നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണു നേതാക്കൾ പറയുന്നത്.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു മന്ത്രി മണിയുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും മണിയെ മന്ത്രിസഭയിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന അഭിപ്രായമാണു സിപിഐക്കുള്ളത്. ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ലെന്നു മാത്രം.
സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും മണി
12:19 AM Apr 24, 2017 | Deepika.com