തിരുവനന്തപുരം: മര്യാദയുടെ സകല സീമകളും ലംഘിച്ചു വായിൽ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു സമനില തെറ്റിയ ആളെപ്പോലെയാണു മണി പെരുമാറുന്നത്. മണിയുടെ മാനസികനില പരിശോധിക്കണം. കൈയേറ്റം ഒഴിപ്പിക്കുന്നതിനു നിയമാനുസൃതം നടപടിയെടുത്ത ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച എം.എം. മണി ഇപ്പോൾ സ്ത്രീകൾക്കു നേരെയും തിരിഞ്ഞിരിക്കുന്നു. മൂന്നാർ സമരം നടത്തിയ തോട്ടം തൊഴിലാളികളായ സ്ത്രീകളെ അശ്ലീല ധ്വനിയോടെയാണു മണി അധിക്ഷേപിച്ചത്.
സ്ത്രീകൾക്കെതിരെ അശ്ലീല ആരോപണമുന്നയിക്കുന്നതു സ്ത്രീപീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണം.
കൊലക്കേസ് പ്രതിയായ മണിയെ മന്ത്രിയാക്കിയതു തന്നെ ശരിയായ നടപടിയായിരുന്നില്ല. ഇപ്പോഴാകട്ടെ ഭരണഘടനയെ ലംഘിക്കുക മാത്രമല്ല, സഭ്യതയെയും ജനാധിപത്യ മര്യാദയെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. മണിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നു രമേശ് ആവശ്യപ്പെട്ടു.
മണിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ്
12:19 AM Apr 24, 2017 | Deepika.com