തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിക്കാൻ സമയമായപ്പോൾ സംസ്ഥാനത്തെ 300 സർക്കാർ ഹൈസ്കൂളുകളിലും 220 ഹയർസെക്കൻഡറി സ്കൂളുകളിലും പ്രഥമാധ്യാപകരില്ലാത്ത സ്ഥിതി. ഇതേ അവസ്ഥ തന്നെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത തലങ്ങളിലും.
സ്കൂളുകളിൽ ഉത്തരവാദിത്വപ്പെട്ട പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും ഇല്ലാതായതോടെ പ്രവേശന നടപടികൾ മന്ദഗതിയിലായി. പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനില്ക്കെയാണ് പല സ്കൂളുകളും ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഇല്ലാത്ത സ്ഥിതിയിലുള്ളത്.
ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ നിയമനം വൈകുന്നതിന്റെ പ്രധാന കാരണം ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി (ഡിപിസി) യോഗം ചേരാത്തതാണ്. ഡിപിസി യോഗം ചേർന്നു ഹെഡ്മാസ്റ്റർമാരുടെ നിയമനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധ്യാപകസംഘടനകൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ നടപടി ആയിട്ടില്ല. ഇതോടെ സാധാരണക്കാരായ കുട്ടികൾ പഠനം നടത്തുന്ന ഇത്തരം സ്കൂളുകളിലെ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സംസ്ഥാനത്തെ 220 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ലാതായിട്ട് ഒരു വർഷത്തോളമായി. സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ചുള്ള കേസ് കോടതിയിലെത്തിയതിനെ തുടർന്നാണ് ഈ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ നിയമനം അനിശ്ചിതത്ത്വത്തിലായത്.
പുതിയ സീനിയോരിറ്റി ലിസ്റ്റ് തയാറാക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചു പോരുന്നത്. ഇതോടെ ഇരുന്നൂറിലധികം ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രഥമാധ്യാപകർ ഇല്ലാത്ത സ്ഥിതിയുമായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ ആർഎംഎസ്എ, എസ്എസ്എ ഉൾപ്പെടെയുള്ളിവിടങ്ങളിൽ ഡിഇഒമാരുടേയും ഡിഡിമാരുടേയും ഒഴിവുകൾ നികത്തിയിട്ടില്ല. 26 ഡിഇഒ മാരുടേയും 10 ഡിഡിമാരുടേയും ഒഴിവുകളാണ് ഇപ്പോഴും നികത്താതെ കിടക്കുന്നത്.
ഡിഇഒ,ഡിഡി നിയമനങ്ങൾക്കായി ഡിപിസി യോഗം ചേർന്നെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടാകാതെ വന്നതോടെ ഈ തസ്തികകളിലും നിയമനം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി.
തോമസ് വർഗീസ്
നാഥനില്ലാതെ 520 സ്കൂളുകൾ; പ്രവേശന നടപടികൾ അനിശ്ചിതത്വത്തിൽ
12:04 AM Apr 24, 2017 | Deepika.com