തിരുവനന്തപുരം: കൈയേറ്റത്തെ അനുകൂലിക്കുന്ന മന്ത്രി എം.എം. മണിക്കെതിരേ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോർത്തു നാടു ലജ്ജിക്കേണ്ട അവസ്ഥയിലാണെന്നു ഫെയ്സ് ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സർവ സീമകളും ലംഘിച്ചു മന്ത്രി എം.എം മണി, ദേവികുളം സബ് കളക്ടർക്കെതിരെ നടത്തിയ പരാമർശം മന്ത്രിസഭയ്ക്കും ജനങ്ങൾക്കും അപമാനകരമാണ്. നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചു മുന്നോട്ടു പോകുന്ന കൈയേറ്റ മാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്. മന്ത്രി മണിയുമായി ആലോചിച്ചേ കൈയേറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും കൈയേറ്റ ലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവർത്തിച്ചു നൽകുന്നത്.
എതിർപ്പുകളെ അവഗണിച്ചു കൈയേറ്റ മാഫിയയിൽ നിന്നു നാടിനെ രക്ഷിക്കുന്നതിനു ജനതാത്പര്യം മുൻനിർത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പു മന്ത്രി മുന്നോട്ടു പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങൾ മന്ത്രിയിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
മന്ത്രി മണിയെ ഓർത്തു കേരളം ലജ്ജിക്കേണ്ട അവസ്ഥയെന്നു വി.എം. സുധീരൻ
12:04 AM Apr 24, 2017 | Deepika.com