നെടുങ്കണ്ടം: കേരളത്തിന്റെ കന്പംമെട്ട് അതിർത്തിയിൽ തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൈയേറ്റം. അറഞ്ഞിട്ടും കേരളത്തിനു നിസംഗത. ശനിയാഴ്ച വൈകുന്നേരമാണു കേരള അതിർത്തിയിൽ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ തമിഴ്നാട് ഉദ്യോഗസ്ഥരെത്തി അറുത്തുമാറ്റിയത്. അതിർത്തിയിൽ സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
കടന്നുകയറ്റം തടയാനെത്തിയ കേരള പോലീസിന്റെ കന്പംമെട്ട് സ്റ്റേഷൻ എസ്ഐ ഷനൽകുമാറിനെ തമിഴ്നാട് പോലീസ് കൈയേറ്റം ചെയ്തു. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതൊഴിച്ചാൽ യാതൊരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉടുന്പൻചോല തഹസിൽദാർ സ്ഥലത്തെത്തി റിപ്പോർട്ട് തയാറാക്കി.
പോലീസ് ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസു പോലും എടുത്തിട്ടില്ല. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും റവന്യൂ അധികൃതരും അടങ്ങുന്ന ഇരുന്നൂറംഗ സംഘം കന്പംമെട്ട് അതിർത്തിയിൽ കടന്നുകയറി ആധിപത്യം സ്ഥാപിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ എത്തിയ സംഘം സിപിഎം, ഐഎൻടിയുസി, ബിജെപി എന്നീ സംഘടനകൾ അതിർത്തിയിൽ കേരളത്തിന്റെ സ്ഥലത്തു സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി.
കഴിഞ്ഞദിവസം സിപിഎം സ്ഥാപിച്ച കൊടിമരവും വർഷങ്ങളായി ഇവിടെ നിലനിന്നിരുന്ന മറ്റു സംഘടനകളുടെ കൊടിമരങ്ങളുമാണു നീക്കംചെയ്തത്. പഞ്ഞിമരത്തിൽ ഉയർത്തിയിരുന്ന ബിജെപിയുടെ പതാക അരുവാതോട്ടി ഉപയോഗിച്ചാണ് നശിപ്പിച്ചത്. അറുത്തുമാറ്റിയ പൈപ്പുകളും കൊടിയും മറ്റും തമിഴ്നാടിന്റെ സ്ഥലത്തേക്ക് മാറ്റുകയുംചെയ്തു.
വർഷങ്ങളായി ചെക്ക്പോസ്റ്റിനു സമീപം നിന്നിരുന്ന വഴി വിളക്ക് അറുത്തുമാറ്റാനും ഇവിടെയുണ്ടായിരുന്ന പെട്ടിക്കട പൊളിച്ചുമാറ്റാനും ശ്രമം നടന്നു. വിവരമറിഞ്ഞെത്തിയ കന്പംമെട്ട് പോലീസ് ഇതു തടയാൻ ശ്രമിക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ തമിഴ്നാട് പോലീസ് കന്പംമെട്ട് എസ്ഐയെ തള്ളിമാറ്റുകയുമായിരുന്നു.
ഉത്തമ പാളയം തഹസിൽദാർ, ഉത്തമപാളയം സർക്കിൾ ഇൻസ്പെക്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് വൻ ഉദ്യോഗസ്ഥ പട കന്പംമെട്ടിലെത്തിയത്. ഇവരോടൊപ്പം തമിഴ്നാട്ടിൽനിന്നുള്ള മാധ്യമ പ്രവർത്തകരേയും ഇവർ എത്തിച്ചിരുന്നു.
സംഭവമറിഞ്ഞു പാർട്ടി പ്രവർത്തകരും നേതാക്കളും എത്തിയെങ്കിലും വിഷയത്തിൽ ഇടപെടാനോ കൊടിമരങ്ങൾ പുനസ്ഥാപിക്കാനോ തയാറായിട്ടില്ല. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് കന്പംമെട്ട്, കുമളി ചെക്ക്പോസ്റ്റിലുണ്ടായ സംഘർഷത്തെത്തുടർന്ന് കേരള പോലീസ് 250-തിലധികം പേരുടെ പേരിൽ കേസെടുത്തിരുന്നു. ഇവർ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. അതുകൊണ്ടാണ് നാട്ടുകാർ ഇടപെടാതിരുന്നതെന്നാണ് സൂചന. എന്നാൽ, ആ വിഷയത്തിൽ തമിഴ്നാട് ആരുടെയും പേരിൽ കേസെടുത്തിരുന്നുമില്ല.
ഇപ്പോഴത്തെ പ്രശ്നത്തിൽ റവന്യു അധികൃതർതന്നെ പരിഹാരമുണ്ടാക്കട്ടെ എന്ന നിലപാടിലാണു നാട്ടുകാർ. രണ്ടുമാസം മുന്പ് കേരള എക്സൈസ് അധികൃതർ അതിർത്തിയിൽ മൊഡ്യൂൾ കണ്ടെയ്നർ സ്ഥാപിച്ചതിനെതുടർന്നാണ് ഇരുസംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം ആരംഭിച്ചത്. കണ്ടെയ്നർ തങ്ങളുടെ സംസ്ഥാനത്താണെന്നും ഇത് മാറ്റണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിർത്തി സർവേ നടപടി പൂർത്തീകരിച്ചു സ്ഥലം സംബന്ധിച്ച് തർക്കം പരിഹരിക്കാമെന്ന നിലപാടാണു കേരളം എടുത്തത്. എന്നാൽ ഈ നടപടികൾ എങ്ങും എത്തിയില്ല.
ഒരാഴ്ചമുന്പ് കരുണാപുരം ഗ്രാമപഞ്ചായത്ത് കന്പംമെട്ടിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടത്തിയ ശ്രമം തമിഴ്നാട് തടഞ്ഞിരുന്നു. ഇതിനിടെ, കേരളത്തിന്റെ സർവേ വകുപ്പിലെ രണ്ടു ഉന്നതർ തമിഴ്നാട്ടിൽ ഒരുദിവസം താമസിച്ച് അവർക്ക് അനുകൂലമായി ചില നീക്കുപോക്കുകൾ നടത്തിയതായും വിവരം പുറത്തുവരുന്നുണ്ട്.
കന്പംമെട്ട് -കേരള അതിർത്തിയിൽ തമിഴ്നാട് കടന്നുകയറി, പോലീസിനെ ഓടിച്ചു, കൊടിമരങ്ങൾ പിഴുതുമാറ്റി
11:42 PM Apr 23, 2017 | Deepika.com