കൊച്ചി: ട്രെയിനിൽ നാലംഗ കുടുംബത്തിനു ശീതളപാനീയം നല്കി മയക്കിക്കെടത്തി മൂന്നു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 47,000 രൂപയും അജ്ഞാതർ കവർന്നു.
ചെങ്ങന്നൂർ സ്വദേശി വിനോദ് ഗോപാലകൃഷ്ണനും ഭാര്യ അന്പിളിയെയും രണ്ടു കുട്ടികളെയും മയക്കിക്കിടത്തിയ ശേഷമാണു കവർച്ച നടന്നത്. ഇന്നലെ രാത്രി 8.30ന് മംഗള എക്സ്പ്രസിൽ ഗോവ സ്റ്റേഷനും തിവിം സ്റ്റേഷനുമിടയിലായിരുന്നു സംഭവം.
തൃശൂരിലെത്തിയപ്പോഴാണ് ഇവർക്കു ബോധം തെളിഞ്ഞത്. തുടർന്നു കൊച്ചിയിലെത്തി പരാതി നല്കുകയായിരുന്നു. എറണാകുളം റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പേരടങ്ങുന്ന സംഘം ട്രെയിനിൽ വച്ചു സൗഹൃദം സ്ഥാപിച്ചെന്നും കുടിക്കാൻ ശീതളപാനീയം നല്കിയെന്നും ദന്പതികൾ റെയിൽവേ പോലീസിനോടു പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു നാലുപേരെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുകയാണു വിനോദ്. അവധിക്കു നാട്ടിലേക്കു വരികയായിരുന്നു ഇവർ.
ശീതളപാനീയം നല്കി ദന്പതികളുടെ സ്വർണവും പണവും കവർന്നു
11:42 PM Apr 23, 2017 | Deepika.com