മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനെത്തിയതു ഭക്തജനസഹസ്രങ്ങൾ.
വ്യാഴായ്ച കൊടിയേറ്റു ദിവസം മുതൽ കുരിശുമുടിയിൽ വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. പൊന്നിൻ കുരിശുമുത്തപ്പോ പൊൻമലകയറ്റമെന്ന ശരണമന്ത്രവുമായി പതിനായിരങ്ങൾ കുരിശുമുടി കയറി.
മലയടിവാരത്തെ മാർതോമാശ്ലീഹായുടെ കപ്പേളയിലെ തിരുസ്വരൂപത്തിന്റെ മുന്നിൽ പ്രാർഥനയർപ്പിച്ചും പീഡാനുഭവസ്ഥലങ്ങളിൽ മെഴുകുതിരികൾ കത്തിച്ചും കുരിശിന്റെ വഴി പ്രാർഥനകൾ ചൊല്ലിയുമായിരുന്നു മലകയറ്റം. മലമുകളിലെ 20 കൽപ്പടവുകളും കയറി മാർതോമാശ്ലീഹായുടെ തിരുസ്വരൂപവും തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന കുരിശുമുടിയിലെ മാർത്തോമാ മണ്ഡപത്തിലെത്തി വിശ്വാസികൾ വണങ്ങി.
ബലിയർപ്പണ സന്നിധി, ആന കുത്തിയ പള്ളി, അദ്ഭുത ഉറവ, പൊൻകുരിശ്, മാർതോമാശ്ലീഹായുടെ കാൽപ്പാടുകൾ പതിഞ്ഞ സ്ഥലം എന്നിവിടങ്ങൾ സന്ദർശിച്ചാണു മലയിറങ്ങിയത്. പുതുഞായറിലെ പ്രധാന തിരുനാൾ ദിനമായ ഇന്നലെ രാത്രി 12.05ന് കുരിശുമുടിയിൽ റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടന്നു.
രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം എന്നിവയ്ക്കു ഫാ. വർഗീസ് പാലാട്ടി മുഖ്യകാർമികനും സ്പിരിച്വൽ ഡയറക്ടർ ഫാ. സ്മിന്റോ ഇടശേരി സഹകാർമികനുമായി. തുടർന്ന് പ്രദക്ഷിണം നടന്നു.
മലയാറ്റൂർ കുരിശുമുടി കയറി ഭക്തജനസഹസ്രങ്ങൾ
11:42 PM Apr 23, 2017 | Deepika.com