കൊച്ചി: മീന്‍പിടിക്കാന്‍ കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വഴിത്തിരിവായേക്കാവുന്ന സംവിധാനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ചു. സമുദ്രമത്സ്യസമ്പത്ത് അടയാളപ്പെടുത്താനും ഇതു സഹായകരമാകുമെന്നു ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണന് പറഞ്ഞു.
ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മീന്‍പിടിത്ത കേന്ദ്രങ്ങളുടെയും മീന്‍പിടിക്കാന്‍ അനുവദിക്കപ്പെട്ട ദൂരപരിധികളുടെയും ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഭൂവിവരവിനിമയ സാങ്കേതികവിദ്യ (ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം-ജിഐഎസ്) ഉപയോഗിച്ചുള്ള ഡാറ്റാബേസ് ആണു സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചെടുത്തത്.
ഇതു ഉപയോഗിച്ചു കടലില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാൻ നാവിക സേനയ്ക്കും തീരദേശ സംരക്ഷണ സേനയ്ക്കും സാധിക്കും. ഇതിനായി ഈ വിവരസമാഹാരം ദക്ഷിണ നാവികേസന മേധാവി വൈസ് അഡ്മിറല്‍ എ.ആര്. കാര്വേക്കു സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ കൈമാറി.
ഇന്ത്യയിലെ 1,278 മീന്‍പിടിത്ത കേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ടു നില്ക്കുന്ന സമുദ്രപരിധിയുടെ വിവരങ്ങളും മത്സ്യബന്ധന യാനങ്ങള്‍ സഞ്ചരിക്കുന്ന പാതകളും മീന്‍പിടിത്തം കഴിഞ്ഞെത്തുന്ന ലാന്‍ഡിംഗ് സെന്ററുകളും ജിഐഎസ് ഡാറ്റാബേസില്‍ ലഭ്യമാണ്. ഏതൊക്കെ സമയങ്ങളില്‍ രാജ്യത്തിന്റെ ഏതൊക്കെ കടല്‍തീരങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നുണ്ടെന്നും വിവിധതീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ എത്രദൂരം കടലില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും ഇതിലൂടെ മനസിലാക്കാം. മത്സ്യത്തൊഴിലാളികളുടെ സഞ്ചാരപഥങ്ങള്‍ മറ്റു കപ്പലുകള്‍ക്കും നാവികര്‍ക്കും കൈമാറാനും സാധിക്കും.
22 ശാസ്ത്രജ്ഞരും 85 മറ്റു ജീവനക്കാരും ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണു ഡാറ്റാബേസ് തയാറാക്കിയത്. മംഗലാപുരം ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.പി. ദിനേശ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു വിവരസമാഹരണം. ഗുജറാത്തില്‍ 129, മഹാരാഷ്ട്രയില്‍ 149, ഗോവയില്‍ 34, കര്‍ണാടകയില്‍ 93, കേരളത്തില്‍ 201, തമിഴ്നാട്ടില്‍ 359, ആന്ധ്രയില്‍ 204, ഒറീസയില്‍ 54, ബംഗാളില്‍ 55 എന്നിങ്ങനെയാണ് ഇന്ത്യയിലെ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെ എണ്ണം.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുതിയ സംവിധാനം
11:42 PM Apr 23, 2017 | Deepika.com