മൂന്നാർ: കൈയേറ്റമൊഴിപ്പിച്ച മൂന്നാറിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ വിവാദഭൂമിയിൽ പോലീസ് കാവൽ ഏർപ്പെടുത്തി. കൈയേറ്റ സ്ഥലത്തുണ്ടായിരുന്ന ഇരുന്പുകുരിശ് ഭൂസംരക്ഷണസേന ഒഴിപ്പിച്ചു മണിക്കൂറുകൾക്കകം വീണ്ടും ഇവിടെ മരക്കുരിശു സ്ഥാപിച്ചതോടെയാണു പോലീസ് കാവൽ ഏർപ്പെടുത്തിയത്. അതേസമയം, മരക്കുരിശ് ഇന്നലെ രാവിലെ ആരോ നീക്കംചെയ്തു.
ശാന്തൻപാറ എഎസ്ഐയുടെ നേതൃത്വത്തിൽ പത്തു പേരടങ്ങുന്ന സംഘത്തെയാണു പ്രദേശത്തിന്റെ സംരക്ഷണത്തിനായി താത്കാലികമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി. ശാന്തൻപാറ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ രാവിലെ മലയിലെ പാതയിൽനിന്നു വാഹനത്തിൽ ഇറങ്ങി വരുന്നതിനിടയിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കൽപ്പറ്റ സ്വദേശിയായ രാജു, രാജകുമാരി സ്വദേശി സെബാസ്റ്റ്യൻ എന്നിവരാണു കസ്റ്റഡിയിലായത്. സ് പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ വാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇവരെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മോഹൻദാസിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. ഇവർ ഈ സംഘടനയിൽപ്പെട്ടവരാണെന്നു വ്യക്തമായി. രണ്ടാമത്തെ കുരിശ് സ്ഥാപിച്ചത് ഇവരാണെന്നും സമ്മതിച്ചു. തുടർന്ന് ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. നീക്കംചെയ്ത മരക്കുരിശും സമീപത്തുനിന്നു കണ്ടെടുത്തു.
വനഭൂമി കൈയേറി കുരിശു സ്ഥാപിച്ച സംഭവത്തിൽ നേരത്തേ രണ്ടു പേർക്കെതിരേ കേസ് എടുത്തിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സഖറിയ, പൊറിഞ്ചു എന്നിവർക്കെതിരേയാണു കേസ്. ടോമിനെതിരേ കൈയേറ്റത്തിനും പൊറിഞ്ചുവിനെതിരേ ജോലി തടസപ്പെടുത്തിയതിനുമാണു കേസ്. ടോം സഖറിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരേ കൈയേറ്റം സംബന്ധിച്ചു കൂടുതൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ റവന്യൂ വകുപ്പ് പരിശോധിക്കും.
പാപ്പാത്തിച്ചോലയിൽ തകർത്ത കുരിശ് പുനഃസ്ഥാപിച്ചുകിട്ടണമെന്നു സ്പിരിറ്റ് ഇൻ ജീസസ് ഭാരവാഹികൾ തൃശൂരിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ടോം സഖറിയ യുകെയിൽ മകനെ കാണാൻ പോയതാണെന്നും ഒളിവിലല്ലെന്നും അവർ അവകാശപ്പെട്ടു. പി.സി. ജോൺ, പി.ടി. ബാബു, എം.പി. മാത്യു, വി.ജി. വിൻസന്റ് എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.
പാപ്പാത്തിച്ചോല കൈയേറ്റഭൂമിയിൽ പോലീസ് കാവൽ
01:39 AM Apr 23, 2017 | Deepika.com