അന്പലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദന്പതികൾ ചിട്ടിക്കന്പനി ഉടമയുടെ വീട്ടിൽ പൊള്ളലേറ്റതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പെട്രോൾ ഒഴിച്ചു കത്തിച്ചതാണെന്നു ദന്പതികൾ മരണമൊഴി നൽകിയതിനെത്തുടർന്നു പോലീസ് ചിട്ടിക്കന്പനി ഉടമയെ കസ്റ്റഡിയിലെടുത്തു.
അന്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ ഇന്നലെ രാത്രി 7.45നാണ് സംഭവം. ഇടുക്കി രാജാക്കാട് കീരിത്തോട്ടിൽ കുമാരന്റെ മകൻ എ.കെ. വേണു (57), ഭാര്യ സുമ (52) എന്നിവരാണു മരിച്ചത്. അന്പലപ്പുഴ കച്ചേരി മുക്കിൽ ബി ആൻഡ് ബി എന്ന ചിട്ടിസ്ഥാപനം നടത്തുന്ന സുരേഷിനെപോലീസ് കസ്റ്റഡിയിലെടുത്തു.
ചിട്ടിയിനത്തിൽ ദന്പതികൾക്കു സുരേഷ് 3,60,000 രൂപ കൊടുക്കാനുണ്ടെന്നു മരണമൊഴിയിൽ പറയുന്നു. ഇവർ പല പ്രാവശ്യം പണം ആവശ്യപ്പെട്ടിരുന്നത്രേ. ഒടുവിൽ വേണുവിന്റെ ജ്യേഷ്ഠന്റെ മകളുടെ വിവാഹ ആവശ്യത്തിനായി പണം ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു. പണം നൽകാമെന്നു പറഞ്ഞതിനെത്തുടർന്നാണ് ദന്പതികൾ സുരേഷിന്റെ അന്പലപ്പുഴയിലുള്ള വീട്ടിലെത്തിയതത്രേ. തുടർന്നു വാക്കുതർക്കമുണ്ടായി. ഇതിനിടെ, സുരേഷ് വീടിനുള്ളിൽനിന്നു പെട്രോൾ എടുത്തു ദന്പതികളുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നു ദന്പതികൾ ഡോക്ടർക്കു കൊടുത്ത മൊഴിയിൽ പറയുന്നു.
അതേസമയം, സംഭവം നടന്ന പരിസരത്തു മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നെന്നു പോലീസ് സൂചിപ്പിച്ചു. രണ്ടു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ ദന്പതികളുടെ കൈവശം എന്തെങ്കിലുമുണ്ടായിരുന്നോയെന്നു തിരിച്ചറിയാനായിട്ടില്ല.
2012-ൽ ചിട്ടിക്കന്പനി പൊളിഞ്ഞിരുന്നതിനാൽ നിരവധി പേർക്കു പണം നൽകാനുണ്ട്. അന്പലപ്പുഴ സ്റ്റേഷനിൽ നിരവധി കേസുകളുള്ള സുരേഷ് ഇപ്പോൾ ജാമ്യത്തിലായിരുന്നു.
ചിട്ടിപ്പണം ചോദിച്ചെത്തിയ ദന്പതികൾ പൊള്ളലേറ്റു മരിച്ചു
01:39 AM Apr 23, 2017 | Deepika.com