തിരുവനന്തപുരം: ഭൂമി കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി പൂമെത്തയിലൂടെയുള്ള നടത്തമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദൻ. പട്ടം പി.എസ്. ശ്രീനിവാസൻ സ്മാരക തൊഴിലാളി പഠനഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും സിപിഐ ജനപ്രതിനിധികളുടെ ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവിധ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ആവശ്യമായ നടപടി എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നുണ്ട്. അപ്പോൾ പ്രതിബന്ധങ്ങൾ ഉണ്ടാകും. അതിനെ അതിജീവിച്ചു സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി കൈയേറ്റക്കാരുടെ പക്കൽനിന്നു ഭൂമി പിടിച്ചെടുക്കും. ഈ ലക്ഷ്യം നേടുന്നതിനു വേണ്ടി സിപിഐ മുന്നോട്ടുപോകും. സിപിഐ പാവപ്പെട്ടവരുടെ പക്ഷത്താണെന്നു നിസംശയം പറയാൻ കഴിയും. പാവപ്പെട്ടവന്റെ പ്രശ്നങ്ങളാണു കമ്യൂണിസ്റ്റുകാരെ വേദനിപ്പിക്കേണ്ടത്. അല്ലാതെ സമ്പന്നന്റെ വേദനകളല്ല.
ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്ന നടപടികളാണ് അനുദിനം നടന്നുവരുന്നത്. അതുകൊണ്ട് ജനാധിപത്യം സംരക്ഷിക്കണം. നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നായ മതനിരപേക്ഷത സംരക്ഷിക്കണം. ഭൂമിയില്ലാതെ സ്വന്തം വീടിനുള്ളിൽ മൃതദേഹം മറവുചെയ്ത് അതിനുമുകളിൽ കട്ടിലിട്ടു കിടക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. അതേസമയം, ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി വെട്ടിപ്പിടിച്ചു കൈവശപ്പെടുത്തിയവരുമുണ്ട്- അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, അസിസ്റ്റന്റ് സെക്രട്ടറി വി. പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, കണ്ട്രോൾ കമ്മിഷൻ ചെയർമാൻ വെളിയം രാജൻ, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സിപിഐ തദ്ദേശ സ്വയംഭരണ സംസ്ഥാന സബ്കമ്മിറ്റി കണ്വീനർ മുല്ലക്കര രത്നാകരൻ എംഎൽഎ എന്നിവർ പങ്കെടുത്തു.
കൈയേറ്റം ഒഴിപ്പിക്കൽ പൂമെത്ത നടത്തമല്ല: കാനം
01:34 AM Apr 23, 2017 | Deepika.com