സീനിയർ മാനേജരോടു സംസാരിച്ചു; മൂന്നു താത്കാലിക ജീവനക്കാരുടെ പണി പോയി
ആലപ്പുഴ: സീനിയർ മാനേജരോടു ഡ്യൂട്ടി സമയത്തു സംസാരിച്ചതിനു മൂന്നു താത്കാലിക ജീവനക്കാരെ പുറത്താക്കി. പൊതുമേഖലാ മരുന്ന് നിർമാണ സ്ഥാപനമായ കെഎസ്ഡിപിയിലാണു സംഭവം. സ്ഥാപനത്തിലെ സീനിയർ മാനേജരോടു സംസാരിച്ചതിന്റെ പേരിൽ എംപ്ലോയ്മെന്റ് മുഖേന താത്കാലിക ജോലി നോക്കിവരുകയായിരുന്ന ജീവനക്കാരെയാണു പുറത്താക്കിയത്. ഇന്നലെയായിരുന്നു സംഭവം.
എംഡിയോട് അനാദരവ് കാട്ടിയെന്നും ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയെന്നുമുള്ള കാരണങ്ങളാണു പിരിച്ചുവിടലിനു അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത്. യുഡിഎഫ് അനുകൂലിയായ സീനിയർ മാനേജരോടുള്ള പടലപ്പിണക്കമാണു സംഭവത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്. നേരത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ ഉന്നത തസ്തികയിൽ ജോലി നോക്കിയിരുന്ന ഇദ്ദേഹത്തെ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഡപ്യൂട്ടേഷൻ റദ്ദാക്കി മാതൃസ്ഥാപത്തിലേക്കു തിരികെ അയച്ചിരുന്നു.
അന്നുമുതൽ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ളവർ പ്രതികാരബുദ്ധിയോടെയാണു പ്രവർത്തിച്ചിരുന്നതെന്നും ഇതിന്റെ ഭാഗമായാണു താത്കാലിക ജീവനക്കാർക്കു നേരെ നടപടിയെടുത്തതെന്നുമാണ് ആക്ഷേപം.
സീനിയർ മാനേജരോടു സംസാരിച്ചു; മൂന്നു താത്കാലിക ജീവനക്കാരുടെ പണി പോയി
01:34 AM Apr 23, 2017 | Deepika.com