തിരുവനന്തപുരം: കേരളത്തെ സന്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി നിലനിർത്തുന്നതിന് സാക്ഷരതാ മിഷൻ നടത്തുന്ന പ്രവർത്തനം നവകേരള സൃഷ്ടിക്കു പ്രയോജനപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 26-ാം വാർഷികാഘോഷം സെനറ്റ് ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആറു വയസു കഴിഞ്ഞ മുഴുവൻ കുട്ടികളും സ്കൂളിൽ പ്രവേശിക്കുന്ന സംസ്ഥാനമാണു കേരളം.
കൈയിലുള്ള കാശും കുടുംബങ്ങളിലെ കാശും സംഘടനാ സംവിധാനത്തിലൂടെ സ്വരൂപീകരിച്ച കാശും ചെലവിട്ടാണു കുട്ടികൾക്കു പഠിക്കാനായി അന്നുള്ളവർ എയ്ഡഡ് സ്കൂളുകൾ തുടങ്ങിയത്. കേരളത്തിന്റെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു സാക്ഷരതാ യജ്ഞത്തിന്റെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ. മുരളീധരൻ എംഎൽഎ അധ്യക്ഷതവഹിച്ചു.
സാക്ഷരതാ ക്ലാസിൽ കൂടുതൽ പേരെ ചേർത്തതിനു തിരുവനന്തപുരം ജില്ലയ്ക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും തുല്യതാ പരീക്ഷക്കു കൂടുതൽപേരെ ചേർത്തതിനുള്ള പുരസ്കാരം തൃശൂർ ജില്ലാ പ്രസിഡന്റ് ഷീല വിജയകുമാറും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ഓരോ ജില്ലയിലെയും മുതിർന്ന സാക്ഷരതാ തുല്യതാ പഠിതാവിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു. വാർത്താപത്രിക മേയർ വി.കെ. പ്രശാന്ത് പ്രകാശനം ചെയ്തു.
സാക്ഷരതാ മിഷൻ മുഖമാസിക അക്ഷര കൈരളിക്കു കൂടുതൽ വരിക്കാരെ ചേർത്തതിന് മലപ്പുറം ജില്ലയ്ക്കുള്ള പുരസ്കാരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സമ്മാനിച്ചു. സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ ഡോ.എൻ.ബി സുരേഷ്കുമാർ പ്രസംഗിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.കെ. ശ്രീകല സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ കെ. അയ്യപ്പൻ നായർ നന്ദിയും പറഞ്ഞു.
സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാർഷികം ആഘോഷിച്ചു
12:51 AM Apr 23, 2017 | Deepika.com