തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം വർധിപ്പിക്കാൻ കേന്ദ്ര ഗവണ്മെന്റിനോടു ശിപാർശ ചെയ്യാൻ തിരുവനന്തപുരത്തു ചേർന്ന പാർലമെന്റ് ഭക്ഷ്യപൊതുവിതരണ സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു. 22.57 ലക്ഷം ടണ്‍ ഭക്ഷ്യധാന്യവിഹിതം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോൾ ലഭിക്കുന്നത് 14.25 ലക്ഷം ടണ്‍ മാത്രമാണ്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിനു പ്രത്യേകമായ ഭക്ഷ്യധാന്യ അലോട്ട്മെന്റ് നൽകിയിരുന്നു. 2016 ജൂണ്‍ വരെ ഈ സംവിധാനം തുടർന്നു വന്നിരുന്നു. 2016 ജൂണ്‍ മുതൽ കേരളത്തിനു ലഭിക്കുന്നത് 14.25 ലക്ഷം ടണ്‍ മാത്രമാണ്.
ഇതരസംസ്ഥാനത്തുനിന്നുളള 30 ലക്ഷം തൊഴിലാളികൾക്കുകൂടി ഭക്ഷ്യധാന്യം നൽകേണ്ട അധിക ചുമതല ഉണ്ടായപ്പോഴാണു വിഹിതം വെട്ടിക്കുറയ്ക്കുന്നത്. കേരളത്തിന്റെ കൃഷിഭൂമിയിൽ ബഹുഭൂരിപക്ഷവും റബർ, നാളികേരം, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളാണു കൃഷിചെയ്യുന്നത്. ഇതിലൂടെ വലിയ സാന്പത്തിക വരുമാനം കേന്ദ്ര ഗവണ്മെന്റിനു ലഭിക്കുകയും ചെയ്യുന്നുണ്ട്. പാടശേഖരങ്ങൾ കേരളത്തിലെ കൃഷിഭൂമിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേയുളളു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണു കേരളത്തിനു കൂടുതൽ വിഹിതം നൽകിക്കൊണ്ടിരുന്നത്. ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല, പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. കേരളത്തിൽ ഭക്ഷ്യധാന്യ ദൗർലഭ്യം മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. അതിനാൽ കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം വർധിപ്പിച്ചു നൽകണമെന്നു ഭക്ഷ്യപൊതുവിതരണ സ്റ്റാന്റിംഗ് കമ്മിറ്റി കേന്ദ്ര ഗവണ്മെന്റിനോടു ശിപാർശ ചെയ്യാൻ തീരുമാനിച്ചത്.
പാർലമെന്റ് ഭക്ഷ്യപൊതുവിതരണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.സി.ദിവാകർ റെഡ്ഢിയും അംഗം ആന്റോ ആന്റണിയും ചീഫ് സെക്രട്ടറി നളിനി നെറ്റോ, മിനി ആന്റണി തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം കൂട്ടാൻ ശിപാർശ ചെയ്യും
12:48 AM Apr 23, 2017 | Deepika.com