കോട്ടയം: എംജി യൂണിവേഴ്സിറ്റി ലക്ഷങ്ങൾ മുടക്കി ബോർഡ് ഓഫ് സ്റ്റഡീസ് പരിഷ്കരിച്ച ഡിഗ്രി സിലബസ് വീണ്ടും പൊളിച്ചെഴുതുന്നതിലൂടെ നടക്കുന്നതു വൻസാന്പത്തിക ക്രമക്കേടെന്നു കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ.
ബോർഡ് ഓഫ് സ്റ്റഡീസ് പരിഷ്കരിച്ച സിലബസാണ് ഇപ്പോൾ രാഷ്ട്രീയ താത്പര്യപ്രകരാം മാറ്റാൻ അണിയറയിൽ നീക്കം നടക്കുന്നത്. ചാൻസിലേഴ്സ് അവാർഡ് യൂണിവേഴ്സിറ്റിക്കു ലഭിച്ചതിൽ ബോർഡ് ഓഫ് സ്റ്റഡീസ് പരിഷ്കരിച്ച പുതിയ സിലബസും പ്രധാന ഘടകമായിരുന്നു.
അവാർഡ് നേടിയതിനു ശേഷം സിലബസ് പൊളിച്ചെഴുതാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും കെപിസിടിഎ ആരോപിച്ചു. നിയമപരമായി സിലബസ് പരിഷ്കരണാധികാരം ബോർഡിനാണ്. എന്നാൽ, ബോർഡിനെ അട്ടിമറിച്ച് ഇടതു സിൻഡിക്കേറ്റ് അനുകൂലികളെ ഉൾപ്പെടുത്തി നിയമിച്ച വിദഗ്ധ സമിതി രൂപീകരിച്ചാണു സിലബസ് ഇടത് അനുകൂലമാക്കാൻ നീക്കം നടക്കുന്നത്. പാഠ്യപദ്ധതി രൂപീകരണത്തിന്റെ മറവിൽ വൻതോതിൽ സ്വജനപക്ഷപാതവും സാന്പത്തിക ക്രമക്കേടും നടക്കുന്നതായി സംഘടനാ ഭാരവാഹി ഡോ. ജോർജ് ജയിംസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
ബോർഡ് ഓഫ് സ്റ്റഡീസിനെ നോക്കുകുത്തിയാക്കി ചിലരുടെ വ്യക്തി താത്പര്യത്തിനായി മികച്ച സിലബസ് വീണ്ടും മാറ്റുന്നതിന് എംജി യൂണിവേഴ്സിറ്റി അധികൃതരും കൂട്ടുനിൽക്കുന്നുവെന്നു പ്രഫ. പി.ജെ. തോമസ് കുരുവിള പറഞ്ഞു. സിലബസ് രൂപീകരിച്ച് സമർപ്പിച്ചപ്പോൾ ഏറ്റവും മികച്ച സിലബസാണിതെന്നു യൂണിവേഴ്സിറ്റി വ്യക്തമാക്കിയിരുന്നു. ഭരണം മാറിയപ്പോൾ അക്കാദമിക് മര്യാദകൾ മറന്നുകൊണ്ടാണ് എംജി യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. ഒൻപതു വർഷക്കാലം സിലബസ് പരിഷ്കരണം യൂണിവേഴ്സിറ്റിയിൽ നടന്നിരുന്നില്ല. 2014ലാണ് ഡിഗ്രി സിലബസ് പരിഷ്കരിക്കാനുള്ള തീരുമാനമുണ്ടായത്.
ഏറ്റവും മികച്ച സിലബസ് ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2014 പരിഷ്കരണ ജോലികൾ ആരംഭിക്കുകയും 2016ൽ പുതിയ സിലബസ് സമർപ്പിക്കുകയും ചെയ്തു. പരിഷ്കരിച്ച സിലബസ് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും പരാതികൾ സ്വീകരിച്ചു തെറ്റുകൾ തിരുത്തിക്കഴിഞ്ഞു വിസിയും അംഗീകരിച്ചു.
എന്നാൽ, ഇതിനിടയിൽ ഭരണം മാറിയതോടെ സിൻഡിക്കേറ്റിന്റെ താത്പര്യപ്രകാരം ഇടതു അധ്യാപകരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ബോർഡ് ഓഫ് സിലബസിനെ സമീപിക്കാതെ, നിയമവിരുദ്ധമായി വിദഗ്ധ സമിതി രൂപീകരിച്ച് സിലബസ് പരിഷ്കരിക്കാനുള്ള പുതിയ നീക്കമാണ് നടക്കുന്നത്.
എഴുത്തിന്റെ വഴികൾ എന്ന പുസ്തകം ഇപ്പോൾ എഡിറ്റ് ചെയ്തു പുതിയ പേരിൽ സിലബസിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. പുതിയ സിലബസ് ഉടൻ പ്രാബല്യത്തിൽ വരുമെന്നു നേരത്തെ വിസിയും വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചാൻസലർക്കു പരാതി നൽകുമെന്നും അവർ അറിയിച്ചു.
പത്രസമ്മേളനത്തിൽ കോളജ് അധ്യാപകരും കെപിസിടിഎ ഭാരവാഹികളുമായ ഡോ. ടി. ജോർജ് ജയിംസ്, ഡോ. റോണി ജോർജ്, പ്രഫ. തോമസ് കുരുവിള ഡോ. കെ.എം. ബെന്നി എന്നിവർ പങ്കെടുത്തു.
സിലബസ് പൊളിച്ചെഴുത്തിൽ ക്രമക്കേടെന്ന് ടീച്ചേഴ്സ് അസോസിയേഷൻ
12:47 AM Apr 23, 2017 | Deepika.com