ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മെത്രാഭിഷേകം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഒരുക്കങ്ങൾ സജ്ജമായതായി അതിരൂപതാ കേന്ദ്രത്തിൽനിന്ന് അറിയിച്ചു. ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമികത്വം വഹിക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, പാലാ ബിഷപ് മാർ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും.
ശുശ്രൂഷാമധ്യേ കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നൽകും. തിരുക്കർമങ്ങൾക്കു ശേഷം സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണവും ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും. തുടർന്ന് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ചടങ്ങുകൾക്കായി പള്ളിക്കു ചുറ്റും അരലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ വിശാലമായ പന്തൽ ഒരുങ്ങിക്കഴിഞ്ഞു. 1.45ന് ബിഷപ്പുമാരെയും വിശിഷ്ടവ്യക്തികളെയും പള്ളി അങ്കണത്തിൽ വാദ്യമേളങ്ങളുടെ അകന്പടിയോടെ സ്വീകരിക്കും. ബിഷപ്പുമാർ മർത്ത്മറിയം കബറിട പള്ളിയിലും ശുശ്രൂഷകളിൽ പങ്കുചേരുന്ന വൈദികർ കൊച്ചുപള്ളിയിലും പാരിഷ് ഹാളിലും തിരുവസ്ത്രങ്ങളണിയും. 2.10ന് കബറിട പള്ളിയിൽനിന്നു ബിഷപ്പുമാരും വൈദികരും കൊച്ചുപള്ളിക്കു മുന്പിൽ സംഗമിച്ച് പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിക്കും.
ആർച്ച്ഡീക്കൻ മോണ്.ജോസഫ് മുണ്ടകത്തിൽ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിക്കും. നിയുക്ത മെത്രാൻ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങും. തുടർന്ന് മാർ തോമസ് തറയിലിനെ സഹായ മെത്രാനായി നിയമിച്ചു കൊണ്ടുള്ള സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഉത്തരവ് അതിരൂപതാ ചാൻസലർ റവ.ഡോ.ടോം പുത്തൻകളം വായിക്കും. ഫാ.തോമസ് തൈക്കാട്ടുശേരിയുടെ നേതൃത്വത്തിൽ അന്പതംഗ ഗായകസംഘം ഗാനങ്ങളാലപിക്കും.
പാർക്കിംഗ് ക്രമീകരണം
ചങ്ങനാശേരി: അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ നാളെ നടക്കുന്ന മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ചുള്ള വാഹന പാർക്കിംഗ് ക്രമീകരണം ചുവടെ:.
കോട്ടയം, അതിരന്പുഴ, കുടമാളൂർ, നെടുംകുന്നം, മണിമല ഫൊറോനകളിൽനിന്നു വിശ്വാസികളുമായി ഉച്ചയ്ക്ക് 1.30ന് മുന്പ് എത്തുന്ന വാഹനങ്ങൾ എംസി റോഡിലൂടെ സെൻട്രൽ ജംഗ്ഷനിലെത്തി മാർക്കറ്റ് റോഡിലൂടെ പോലീസ് സ്റ്റേഷനു മുന്പിലെത്തി ആളെ ഇറക്കി മാർക്കറ്റ് റോഡിൽ പാർക്ക് ചെയ്യണം.
തെക്കൻ മേഖലയിൽനിന്നും ആലപ്പുഴ മേഖലയിൽനിന്നും വരുന്ന വാഹനങ്ങൾ എംസി റോഡിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെത്തി ഇവിടെനിന്നും ടിബി റോഡിലൂടെ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി ആളെ ഇറക്കി അവിടെ പാർക്ക് ചെയ്യണം.
ചങ്ങനാശേരി, തൃക്കൊടിത്താനം, കുറുന്പനാടം ഫൊറോനകളിലെ വിവിധ ഇടവകകളിൽ നിന്നെത്തുന്നവരുടെ വാഹനങ്ങൾ റെയിൽവേ സ്റ്റേഷനിൽനിന്നു ബൈപാസിലൂടെ തിരിഞ്ഞ് എൻഎസ്എസ് കോളജിനു സമീപം രാജേശ്വരി ജംഗ്ഷനിലെത്തി എംസി റേഡിലൂടെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി ആളെ ഇറക്കി പാർക്ക് ചെയ്യണം.
ബിഷപ്പുമാരുടെയും വികാരി ജനറാളന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും വാഹനങ്ങൾ സെൻട്രൽ ജംഗ്ഷൻ വഴി മെത്രാപ്പോലീത്തൻ പള്ളി മൈതാനത്തു പാർക്ക് ചെയ്യാം. ഇടവകകളിൽനിന്നു വരുന്ന വാഹനങ്ങൾ ഉച്ചയ്ക്ക് 1.30നു മുന്പായി പാർക്കിംഗ് സ്ഥലങ്ങളിൽ എത്തിച്ചേരുന്നതു സുഗമമായ പാർക്കിംഗിനു സഹായിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. മെത്രാഭിഷേക സ്മാരകമായി
പാലിയേറ്റീവ് കെയർ പദ്ധതി
ചങ്ങനാശേരി: നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് ആർഭാടങ്ങളൊഴിവാക്കി. അതിരൂപതയുടെ നേതൃത്വത്തിൽ ഫ്ളകസുകളും ആർച്ചുകളും ഉണ്ടാകില്ല. സഹായമെത്രാന്റെ ആഗ്രഹപ്രകാരം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നിർദേശങ്ങൾ പാലിച്ചാണു പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
നിയുക്ത മെത്രാന്റെ പ്രത്യേക താല്പര്യ പ്രകാരം മെത്രാഭിഷേക സ്മാരകമായി അതിരൂപതയിലെ വിവിധ ഇടവകകളിൽ വിവിധ ജീവകാരുണ്യ സാമൂഹ്യക്ഷേമ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സഹായമെത്രാന്റെ മാതൃഇടവകയായ മെത്രാപ്പോലീത്തൻ പള്ളിയുടെയും കുരിശുപള്ളികളുടെയും ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളെ ശുശ്രൂഷിക്കാനായി പാലിയേറ്റീവ് കെയർ യൂണിറ്റ് പദ്ധതി നടപ്പാക്കും. മെത്രാഭിഷേക ചടങ്ങിനുശേഷം മാർ തോമസ് തറയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
മാർ തോമസ് തറയിലിന്റെ മെത്രാഭിഷേകം നാളെ
01:37 AM Apr 22, 2017 | Deepika.com