ബന്തടുക്ക(കാസർഗോഡ്): ബന്തടുക്ക ടൗണിലെ സുമംഗലി ജ്വല്ലറിയിൽനിന്ന് അരക്കിലോ സ്വർണവും നാലുകിലോ വെള്ളിയും 34,000 രൂപയും കൊള്ളയടിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
അന്വേഷണം ഊർജിതമാക്കിയതോടെ മൂന്നംഗസംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്നത് ആദൂർ സിഐ സിബി മാത്യുവാണ്. അന്വേഷണത്തിന് സഹായകമാകുന്ന നിർണായക തെളിവുകൾ പോലീസിന് കിട്ടി. കവർച്ച നടന്ന ജ്വല്ലറിയിൽനിന്ന് എട്ടു വിരലടയാളങ്ങൾ പോലീസിന് ലഭിച്ചു.
മുമ്പ് ഇതേ ജ്വല്ലറിയുടെ കുണ്ടംകുഴിയിലെ ഷോറൂമിൽ കവർച്ച നടത്തിയ സംഘം ജാമ്യത്തിലിറങ്ങിയതായും ഇവർക്കു ബന്തടുക്കയിലെ ജ്വല്ലറി കവർച്ചയുമായി ബന്ധമു ണ്ടെന്നു ം പോലീസ് വ്യക്തമാക്കി. ബന്തടുക്കയിലെ ജ്വല്ലറിക്കുള്ളിൽനിന്ന് ഒരു കൈയുറ ലഭിച്ചിട്ടുണ്ട്. വിരലടയാളങ്ങളും കൈയുറയും പരിശോധിച്ചുവരികയാണ്. ബന്തടുക്ക ടൗണിലെ കുറ്റിക്കോൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്. സ്ഥലത്തുള്ള സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്. ബന്തടുക്ക മുതൽ പൊയിനാച്ചിവരെയുള്ള ആറോളം സിസിടിവി കാമറകൾ വിശദമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ബന്തടുക്ക സുമംഗലി ജ്വല്ലറിയിലെ സിസിടിവി കാമറ പരിശോധിച്ചെങ്കിലും കവർച്ചക്കാരുടെ ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞതായി കാണുന്നില്ല.
ബന്തടുക്ക ജ്വല്ലറി കവർച്ച: വിരലടയാളം ലഭിച്ചു; പ്രതികളെക്കുറിച്ച് സൂചന
01:37 AM Apr 22, 2017 | Deepika.com