കൊച്ചി: മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയത്തിൽ പ്രാദേശിക ചർച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നു കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കം തീർപ്പാക്കുന്നതിന് മൂന്നാറിലെ പാവപ്പെട്ടവരെ ബലിയാടാക്കരുത്.
മൂന്നാറിലെ വൻകിട കൈയേറ്റക്കാരെയും വർഷങ്ങളായി കുടിൽകെട്ടി താമസിക്കുന്ന കുടിയേറ്റകർഷകനെയും ഒരേതട്ടിൽ കാണരുത്.
പ്രാകൃതമായ രീതിയിൽ കുരിശ് തകർത്ത രീതി ഒഴിവാക്കാമായിരുന്നു. കർഷകന്റെയും തൊഴിലാളിയുടെയും ഉപജീവനമാർഗങ്ങളും തൊഴിലും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഒഴിപ്പിക്കൽ നടപടി. പ്രദേശത്തെ അരക്ഷിതാവസ്ഥ ഒഴിവാക്കി സർക്കാർ നടപടികളിൽ കൂടുതൽ മാനുഷികമുഖം ഉണ്ടാകണം.
കോട്ടയം വിമലഗിരി കത്തീഡ്രലിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് നവസ്, ഫാ. ടോം, ഷെറി ജെ. തോമസ്, ജോസഫ് പെരേര, എബി കുന്നേപ്പറന്പിൽ, എഡിസൻ പി. വർഗീസ്, എം.സി. ലോറൻസ്, സി.ടി. അനിത, ഷൈജ ആന്റണി, കെ.എച്ച്. ജോണ്‍, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്സൻ, ജോസഫ് ജോണ്സൻ, ബാബു മാത്യു, കുട്ടിക്കാനം ജോസ്, ബിജോയ് കരകാലിൽ എന്നിവർ പ്രസംഗിച്ചു.
കൈയേറ്റമൊഴിപ്പിക്കൽ: മാനുഷിക പരിഗണന വേണമെന്നു കെഎൽസിഎ
01:29 AM Apr 22, 2017 | Deepika.com