തിരുവനന്തപുരം: ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഫോർവേഡ് ബ്ലോക്ക് സംസ്ഥാനത്ത് യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കും. ഫോർവേഡ് ബ്ലോക്കിനെ പ്രത്യേക ക്ഷണിതാക്കളെന്ന നിലയിൽ യുഡിഎഫിൽ ഉൾപ്പെടുത്തിയെന്നു മുന്നണി തീരുമാനങ്ങൾ വിശദീകരിച്ച കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു. സ്ഥിരാംഗത്വത്തിനു പകരം അസോസിയേറ്റ് മെംബർഷിപ്പാണു നൽകുന്നത്. ഇതോടെ ദേശീയ തലത്തിൽ ഇടതുപക്ഷ സംഘടനയായ ആർഎസ്പിക്കൊപ്പം ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യുഡിഎഫിന്റെ ഭാഗമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ആർഎസ്പി ഇടതുമുന്നണി വിട്ടു യുഡിഎഫിലെത്തിയിരുന്നു.
മുസ്ലിം ലീഗ് പ്രതിനിധികളായി പി.വി. അബ്ദുൾ വഹാബ് എംപിയും ഡോ. എം.കെ. മുനീറും യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കും. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്നും പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയതലത്തിലേക്കു ചുവടു മാറ്റിയതിനെ തുടർന്നുണാണു മാറ്റം. കേരളത്തിലുള്ള അവസരങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കും. ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ് എന്നിവരാണു പങ്കെടുക്കുന്ന മറ്റുള്ളവർ. കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി പ്രതിപക്ഷ ഉപനേതാവിനെയും കണ്ടെത്തേണ്ടതുണ്ട്. നിയമസഭ ചേരുന്ന 25നു കുഞ്ഞാലിക്കുട്ടി എംഎൽഎ പദവി രാജിവയ്ക്കും.
മുൻ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവരും യുഡിഎഫിൽ കോണ്‍ഗ്രസിന്റെ പുതിയ പ്രതിനിധികളാകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ, മുൻ പ്രസിഡന്റുമാരായ സി.വി. പത്മരാജൻ, തെന്നല ബാലകൃഷ്ണപിള്ള എന്നിവരും യുഡിഎഫിനെത്തുന്നുണ്ട്.
നേരത്തെ, സംസ്ഥാനത്ത് എൽഡിഎഫിനൊപ്പം ഫോർവേഡ് ബ്ലോക്കിനെ സഹകരിപ്പിച്ചിരുന്നെങ്കിലും അവരെ ഘടകകക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫിൽ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. ഇതിൽ പ്രതിഷേധിച്ചു നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നിരുപാധിക പിന്തുണ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിൽ ഉൾപ്പെടുത്തണമെന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ആവശ്യപ്പെട്ടിരുന്നു.
രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ദേശീയതലത്തിൽ ഇടതിനൊപ്പം നിൽക്കുന്ന പാർട്ടിയെ യുഡിഎഫിന്റെ ഭാഗമാക്കുന്നതു ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. കെ.എം. മാണിയെ ഇടയ്ക്കിടെ യുഡിഎഫിലേക്കു ക്ഷണിക്കുന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അടക്കമുള്ളവരുടെ സമീപനത്തിലും മുന്നണി യോഗത്തിൽ വിമർശനമുണ്ടായി. ജനതാദൾ- യു പ്രതിനിധികളാണ് മാണിയെ ഇടയ്ക്കിടെ ക്ഷണിക്കുന്ന നേതാക്കളുടെ സമീപനത്തിലെ അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസിലെ കെ. മുരളീധരനും മറ്റു ചില ഘടകകക്ഷി നേതാക്കളും ജെഡി-യു നിലപാടിനെ അനുകൂലിച്ചു. മാണിയെ ഇനി യുഡിഎഫിലേക്കു ക്ഷണിക്കുന്ന പരസ്യ നിലപാട് ആരും എടുക്കേണ്ടതില്ലെന്നായിരുന്നു യുഡിഎഫിന്റെ പൊതു ധാരണ. മാണി സ്വന്തം ഇഷ്ടപ്രകാരം മടങ്ങിയെത്തിയാൽ ഉചിതമായ നിലപാട് അപ്പോൾ സ്വീകരിക്കാമെന്നും തീരുമാനിച്ചു.
കേരള കോണ്‍ഗ്രസിനെ ആരും ഇറക്കിവിട്ടതല്ലെന്നും പന്ത് മാണിയുടെ കോർട്ടിലാണെന്നും എപ്പോഴും യുഡിഎഫിലേക്കു മടങ്ങിയെത്താമെന്നും പി.പി. തങ്കച്ചൻ പറഞ്ഞു. ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസ്- ബിയെ ആരും മുന്നണിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോർവേഡ് ബ്ലോക്ക് യുഡിഎഫിൽ
01:29 AM Apr 22, 2017 | Deepika.com