പിറവം: സെബിയ മുസ്തഫയുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂവണിയുന്നു. എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ കട്ടിമുട്ടം പാർപ്പാംകോട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കിഴക്കേടത്തുമ്യാലിൽ സെബിയയ്ക്കു സ്വന്തമായി വീടുണ്ടെങ്കിലും നിർമാണം പൂർത്തിയായിരുന്നില്ല. താമസിക്കുന്ന വീടിന് അടച്ചുറപ്പില്ലാത്തതിനാൽ പ്ലസ് വണിനു പഠിക്കുന്ന മകളെ നിലന്പൂരുള്ള അറബി കോളജിൽ താമസിപ്പിച്ചു പഠിപ്പിക്കാൻ വിടുകയായിരുന്നു.
മകളെ കാണുന്നതിനായി നിലന്പൂർക്കു പോകുന്നതിനിടെ ട്രെയിനിൽവച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ യാദൃശ്ചികമായി കണ്ടുമുട്ടിയതാണു വഴിത്തിരിവായത്. കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ എതിർവശത്തിരുന്ന സെബിയ കൈകൂപ്പിയപ്പോൾ അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീടിന് അടച്ചുറപ്പില്ലാത്തതിനാൽ മകളെ നിലന്പൂർ കോളജിൽ താമസിപ്പിച്ചു പഠിപ്പിക്കുകയാണന്നും മകളെ കാണാനായി പോവുകയാണെന്നും അവർ പറഞ്ഞു. ഉമ്മൻ ചാണ്ടി ഉടൻ പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. പിറവം മേഖലയിൽ നിരവധി ഭവനപദ്ധതികൾ നടപ്പാക്കിയിരിക്കുന്ന രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ കൂടിയായ സാബു കെ. ജേക്കബിനോട് വീടിന്റെ നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടുകയും അദ്ദേഹം അത് ഏറ്റെടുക്കുകയും ചെയ്തു.
കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ നിയുക്ത പ്രസിഡന്റ് രാമമംഗലം സ്വദേശിയായ ജോയി ഇട്ടന്റെ സഹകരണത്തോടെയാണു വീട് നിർമാണം പൂർത്തിയാക്കുന്നത്. വീട് പൂർത്തിയാകുന്നതോടെ കുട്ടിയെ നിലന്പൂരിൽനിന്നു കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ചു താമസിക്കണമെന്നുള്ള ഉമ്മൻചാണ്ടിയുടെ ആവശ്യം സെബിയ സമ്മതിച്ചിട്ടുണ്ട്.
പഞ്ചായത്തിൽനിന്നു ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് സെബിയ വീട് പണി ആരംഭിച്ചത്. എന്നാൽ പൂർത്തിയാക്കാനാവാതെ ഇടയ്ക്കുവച്ചു പണി നിലയ്ക്കുകയായിരുന്നു. ഭർത്താവ് മുസ്തഫ ആറ് വർഷം മുന്പ് ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് കുടുംബം അനാഥമായത്. ഇളയ മകൻ തുരുത്തിക്കര ടെക്നിക്കൽ സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ അഞ്ച് മാസമായി സെബിയ കളമശേരി വനിത ഐടിഐയിൽ തൂപ്പുജോലിക്കു പോകുന്നുണ്ട്.
സെബിയയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നു
01:14 AM Apr 22, 2017 | Deepika.com