തിരുവനന്തപുരം: കവടിയാർ ഗോൾഫ് അക്കാഡമിയുടെ നവീകരണത്തിനായി കേന്ദ്ര സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം.
ഗോൾഫ് ടൂറിസത്തിനായി കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് കേന്ദ്ര ടൂറിസം മന്ത്രാലയം 25 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്കിയത്. ഇതിൽ 12.5 കോടി രൂപ ഇതിനോടകം തന്നെ സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബിനു ലഭിച്ചതായി മുൻ സായ് ഡയറകടർ ജനറലും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ജിജി തോംസണ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തി വിദേശത്തു നിന്നുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്കു രാത്രികാലങ്ങളിൽ ഉൾപ്പെടെ ഗോൾഫ് കളിക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ തന്നെ നിരവധി വിദേശ ടൂറിസ്റ്റുകൾ ഗോൾഫ് ക്ലബിൽ എത്തിച്ചേരാറുണ്ട്. ഗോൾഫ് കോഴ്സ് അപ്ഗ്രേഡേഷന് 56. 05 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റിക്രിയേഷൻ സെന്ററിന് 828.89 ലക്ഷവും റിസപ്ഷൻ സെന്റർ, ഇൻഡോർ ടെന്നീസ് കോർട്ട് എന്നിവയ്ക്കായി 418.65 ലക്ഷവും ഗോൾഫ് കോഴ്സിൽ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 320 ലക്ഷവും ഗോൾഫ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 170.83 ലക്ഷവും ഫ്ളഡ് ലൈറ്റ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 487.98 ലക്ഷവും അനുവദിച്ചു.
ഇത്തരത്തിൽ 2464.99 ലക്ഷം രൂപയാണു കേന്ദ്ര സർക്കാർ അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ നിർമാണങ്ങൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും ജിജി തോംസണ് പറഞ്ഞു. എൽഎൻസിപി പ്രിൻസിപ്പൽ ഡോ. ജി കിഷോറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഗോൾഫ് ടൂറിസത്തിനു 25 കോടിയുടെ കേന്ദ്ര സഹായം
01:14 AM Apr 22, 2017 | Deepika.com