കോട്ടയം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി സൂര്യനെല്ലി പാപ്പാത്തിമലയിൽ കുരിശു പൊളിച്ചുനീക്കിയ ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്തു നടന്ന ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുരിശു പൊളിച്ചു നീക്കിയതു പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി. ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകുന്പോൾ ഇവിടെ ഒരു സർക്കാരുണ്ടെന്നു പൊളിച്ചവർ മനസിലാക്കണമായിരുന്നു. എന്തുകൊണ്ട് സർക്കാരുമായി കൂടിയാലോചന നടത്താൻ തയാറായില്ലെന്നും ജില്ലാ ഭരണകൂടത്തോടു ചോദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കളക്ടറോടു സംസാരിക്കുന്പോൾ കുരിശു പൊളിച്ചു മാറ്റിയിരുന്നുവെന്ന കാര്യം മനസിലാക്കിയിരുന്നില്ല. എൽഡിഎഫ് സർക്കാർ കുരിശിനെതിരെ സമരം നടത്തുന്നു വെന്ന പ്രതീതിയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നു. അനാവശ്യമായ വികാരം സൃഷ്ടിക്കാനെ ഇത്തരം പ്രവണതകൾ ഉപകരിക്കു. കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ ആരാധിക്കുകയും പ്രതീക്ഷയോടെ കാണുകയും ചെയ്യുന്ന വിശ്വാസത്തിന്റെ അടയാളമാണ് കുരിശ്.
ക്രൈസ്തവ സഭകളുമായി സർക്കാർ നല്ല ബന്ധത്തിലാണ്. ഇവരുമായി സംസാരിച്ചാൽ കുരിശു പൊളിച്ചു നീക്കാൻ കഴിയുമായിരുന്നെങ്കിൽ അവർതന്നെ പൊളിച്ചുനീക്കുമായിരുന്നു. തെറ്റായ നടപടി ആരുടെ ഭാഗത്തുനിന്നുമുണ്ടായാലും കർശന നടപടി സ്വീകരിക്കും. സർക്കാർ കുരിശു പൊളിക്കാനുള്ള സർക്കാരാണെന്ന പ്രതീതിയുണ്ടായതിനാൽ അത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ പരസ്യമായി കാര്യങ്ങൾ പറഞ്ഞതെന്നും ബാക്കി കാര്യങ്ങൾ ഇന്നു തലസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാഭരണകൂടത്തിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രി
03:02 AM Apr 21, 2017 | Deepika.com