കൊച്ചി: ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിച്ചിട്ടുണ്ടെന്നും മദ്യനിയന്ത്രണമാണ് ഇതിനു കാരണമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ഇതേക്കുറിച്ചു പഠിക്കാനായി എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ നാലു വർഷങ്ങളായി നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം ക്രമാതീതമായി കൂടുകയാണ്. 2014ൽ 900 ലഹരി മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ഇത് 4000 ആയി. രാജ്യത്തെ ലഹരി സംബന്ധിയായ കേസുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് കൊച്ചിയാണ്.
എന്നാൽ കേസുകളുടെ കണക്കുകൾ മാത്രം അടിസ്ഥാനമാക്കി ഉപയോഗത്തിന്റെ വ്യാപ്തി തീരുമാനിക്കാനാവില്ല. പല സംസ്ഥാനങ്ങളിലും കൃത്യമായി കേസുകൾ രജിസ്റ്റർ ചെയ്യാറില്ലെന്നാണ് മനസിലാക്കുന്നത്.
കേരളത്തിലേക്കുള്ള കഞ്ചാവിന്റെ 95 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയയിടങ്ങളിലൊക്കെ വിപുലമായ കഞ്ചാവ് കൃഷി നടക്കുന്നുണ്ട്.
ഇത് തമിഴ്നാട്ടിലേക്കും തുടർന്നു കേരളത്തിലേക്കും കടത്തുന്നു. കേരള അതിർത്തിയിൽ വലിയ അളവിൽ എത്തുന്ന കഞ്ചാവ് വിവിധ മാർഗങ്ങളിലൂടെ ചെറിയ അളവുകളായി കേരളത്തിലെത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലെത്തുന്ന ആഡംബര ബസുകളിലും ലഹരിമരുന്നുകൾ എത്തുന്നുണ്ട്. കേരളത്തിൽ ദിവസേന 1000 ആഡംബര ബസുകൾ എത്തുന്നുണ്ടെന്നാണു കണക്ക്. ഇവയെല്ലാം പരിശോധിക്കുക പ്രായോഗികമല്ല. ലഹരിമരുന്നുകളുടെ ഉപയോഗം ഇത്രയേറെ വർധിക്കുന്പോഴും ലഹരിമരുന്നു മാഫിയയുടെ സാന്നിധ്യം കൊച്ചിയിൽ ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
ലഹരിമരുന്ന് ഉപയോഗം കൂടുന്നു: ഋഷിരാജ് സിംഗ്
03:01 AM Apr 21, 2017 | Deepika.com