മഞ്ചേശ്വരം: ബൈക്കിലെത്തിയ മുഖംമൂടിസംഘം പഞ്ചായത്ത് ഓഫീസിനകത്തു കയറി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു. കാസർഗോഡ് ജില്ലയ്ക്കു സമീപം കർണാടക അതിർത്തിപ്രദേശമായ ബായാറിനടുത്ത കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ അബ്ദുൾ ജലീൽ (33) ആണ് കൊല്ലപ്പെട്ടത്.
മലയാളിയാണ് ഇദ്ദേഹം. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചുകയറി മുളകുപൊടി വിതറിയശേഷം അബ്ദുൾ ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളിൽ വീണ അബ്ദുൾ ജലീലിനെ പഞ്ചായത്ത് ഓഫീസിലുണ്ടായവർ ദേർലക്കട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമിസംഘത്തെ ഭയന്നു പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു.
കറുവപ്പാടിയിലെ മുതിർന്ന കോണ്ഗ്രസ് നേതാവും ബണ്ട്വാൾ താലൂക്ക് പഞ്ചായത്ത് മെംബറുമായ ഉസ്മാൻഹാജിയുടെ മകനാണ് അബ്ദുൾ ജലീൽ. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വിട്ള പോലീസ് അക്രമികൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. കൊലപാതകത്തെത്തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതികൾ മഞ്ചേശ്വരം ഭാഗത്തേക്കു കടന്നതായുള്ള കർണാടക പോലീസിന്റെ അറിയിപ്പിനെത്തുടർന്നു കേരളപോലീസ് അതിർത്തിയിൽ ജാഗ്രത പാലിച്ചുവരികയാണ്.
കേരള-കർണാടക അതിർത്തിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മുഖംമൂടി സംഘം വെട്ടിക്കൊന്നു
02:53 AM Apr 21, 2017 | Deepika.com