തിരുവനന്തപുരം: സാക്ഷരത പ്രസ്ഥാനത്തിനു ജീവിതം സമർപ്പിച്ച കെ.വി. റാബിയയ്ക്കു ജീവിതോപാധിയായി തിരൂരങ്ങാടിയിൽ കട സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. ജീവിത പ്രാരാബ്ധവും ചികിത്സക്കുമായി വൻ തുക വേണം. ഒപ്പം താമസിക്കുന്ന സഹോദരിയുടെ കാൻസർ ചികിത്സക്കും മാസം തോറും ചെലവാകുന്ന വലിയ തുകയും കണക്കിലെടുത്തു തിരൂരങ്ങാടി ഭാഗത്തു കട ആരംഭിക്കാൻ സഹായം അഭ്യർഥിച്ച് റാബിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
അന്തരിച്ച നാടകാചാര്യൻ പി.കെ. വേണുക്കുട്ടൻനായരുടെ കുടുംബത്തിന് കെഎസ്എഫ്ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാൻ നാലു ലക്ഷം രൂപ സഹായധനം അനുവദിക്കാൻ തീരുമാനിച്ചു. വേണുക്കുട്ടൻ നായരുടെ ഭാര്യ ആശ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
കുണ്ടറ പെരിനാട് പഞ്ചായത്തിൽ ഏപ്രിൽ ഒൻപതിനു ചുഴലിക്കാറ്റുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരണപ്പെട്ട വെള്ളിമണ്‍ വെസ്റ്റിൽ സുനിൽകുമാറിന്റെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ അനുവദിച്ചു.
കെ.വി. റാബിയയ്ക്കു ജീവിതോപാധിക്ക് അഞ്ചുലക്ഷം അനുവദിച്ചു
02:53 AM Apr 21, 2017 | Deepika.com