കൊച്ചി: വൈദ്യുതി മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രൻ എംഎൽഎയുമുൾപ്പെടെയുള്ള സിപിഎം നേതാക്കൾ മൂന്നാർ വിഷയത്തിൽ എടുത്തിരിക്കുന്ന നിലപാടുകളല്ല എൽഡിഎഫിനുള്ളതെന്നു സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മയിൽ.
കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഇടതുപക്ഷ സർക്കാരിന് ഇച്ഛാശക്തിയുണ്ട്. മൂന്നാറിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്ന കാര്യത്തിൽ തീരുമാനങ്ങളായിട്ടില്ല. സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് മുന്നണിക്കുള്ളിൽ പറഞ്ഞു തീർക്കും. കൊല്ലത്തെ പെരിനാട് എസ്റ്റേറ്റിലെ 1500 മരങ്ങൾ വെട്ടാൻ അനുമതി കൊടുത്ത വിഷയത്തിൽ സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരാകാതിരുന്നതിൽ ഗൗരവമായ അന്വേഷണം നടത്തണം. സർക്കാരിന് ഈ വിഷയത്തിൽ സ്ഥാപിത താത്പര്യങ്ങളൊന്നുമില്ല.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും എൽഡിഎഫിനുണ്ടായ വോട്ടുവർധന കണ്ടില്ലെന്നു നടിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് ഗണ്യമായി കുറഞ്ഞതു സർക്കാരിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിനു ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യരുതെന്ന് ഇസ്മയിൽ പറഞ്ഞു.
മൂന്നാർ കൈയേറ്റം: മണിയും രാജേന്ദ്രനും പറയുന്നതല്ല ഇടതുനിലപാട്- ഇസ്മയിൽ
02:54 AM Apr 20, 2017 | Deepika.com