കണ്ണൂർ: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം ഫോണിൽ സഹോദരങ്ങളുമായി സംസാരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആക്ടിംഗ് കമ്മീഷൻ പി. മോഹനദാസാണ് ഉത്തരവിട്ടത്. നപടി സ്വീകരിച്ച് വിശദ വിവരം മൂന്നു മാസത്തിനകം സമർപ്പിക്കണമെന്നും ജയിൽ ഡിജിപിക്ക് നിർദേശം നൽകി.
തടവുശിക്ഷ അനുഭവിക്കുന്നയാൾ ഫോണിൽ സംസാരിച്ചെന്ന സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ചയായി കമ്മീഷൻ നിരീക്ഷിച്ചു. 2016 ഒക്ടോബർ 21 ന് മറ്റൊരു കേസിൽ ഹാജരാക്കാൻ ബംഗളൂരു സെഷൻസ് കോടതിയിൽ കെഎസ്ആർടിസി ബസിൽ കൊണ്ടു പോകുമ്പോഴാണ് അകമ്പടി പോലീസുകാരുടെ കണ്ണുവെട്ടിച്ച് നിഷാം ഷിബിൻ എന്ന സുഹൃത്തിന്റെ ഫോൺ ഉപയോഗിച്ചു സഹോദരങ്ങളെ രണ്ടു തവണ വിളിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അഴിമതിയും അനാസ്ഥയുമാണ് സാമ്പത്തിക ഭദ്രതയുള്ള പ്രതിയുടെ ഫോൺ വിളിക്കു പിന്നിലെന്നും കമ്മീഷൻ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു കമ്മീഷൻ ജയിൽ വകുപ്പ് മേധാവിയിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ജയിലിന്റെ മതിലിനു പുറത്തുനിന്ന് ജയിലിൽ നിരോധിക്കപ്പെട്ട വസ്തുക്കൾ അജ്ഞാതർ നിഷാമിന് എറിഞ്ഞു കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇതിനുശേഷം ഉദ്യോഗസ്ഥർ മിന്നൽപരിശോധന ഉൾപ്പെടെയുള്ളവ കർശനമാക്കിയിട്ടുണ്ടെന്നും ജയിലധികൃതർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നിഷാമിന് ജയിലിൽ ഫോൺ വിളിക്കാൻ സൗകര്യം: ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം- മനുഷ്യാവകാശ കമ്മീഷൻ
02:54 AM Apr 20, 2017 | Deepika.com