തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം. മാണിയെ യുഡിഎഫിലേക്ക് എല്ലാ ദിവസവും ക്ഷണിക്കുന്ന കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കെപിസിസി നേതൃയോഗത്തിൽ വിമർശനം. കോണ്‍ഗ്രസ് പാർട്ടിയെ എല്ലായ്പ്പോഴും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന കെ.എം.മാണിയെ തിരിച്ചു കൊണ്ടുവരണമോയെന്നു പാർട്ടി നേതൃത്വം തീരുമാനിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു തുടക്കമിട്ട പി.ടി.തോമസ് പറഞ്ഞു.
ഇടയ്ക്കിടെ കെ.എം. മാണിയെ മുന്നണിയിലേക്കു ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിനെ വലിയ കക്ഷിയായും കോണ്‍ഗ്രസിനെ ചെറിയ കക്ഷിയായും മാത്രമേ വിലയിരുത്താൻ ഉതകുകയുള്ളുവെന്ന് എം.എം. ജേക്കബ് വിമർശിച്ചു. എല്ലാ ദിവസവും രാവിലെ കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്കു ക്ഷണിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കേരള കോണ്‍ഗ്രസിനു പിന്നാലെ പോയി പാർട്ടി അപഹാസ്യമാകേണ്ട കാര്യമില്ല. കോട്ടയത്തു പോലും കേരളാ കോണ്‍ഗ്രസിനു പഴയ ശക്തിയില്ല. രണ്ടു വാർഡിൽ അടുത്തിടെ അവർ ജയിച്ചത് പാലാ മണ്ഡലത്തിലാണ്. നേരത്തെ തന്നെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലായിരുന്നു അവിടെ മത്സരം: വാഴയ്ക്കൻ പറഞ്ഞു.
നേതാക്കളുടെ വിമർശനത്തെ തുടർന്നു താൻ മാണിയെ ക്ഷണിച്ചില്ലെന്നു വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നിലപാട് തിരുത്തി. പുനഃസംഘടനയുടെ പേരിൽ താഴെത്തട്ടിലേക്കു ഗ്രൂപ്പിസം വ്യാപിക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നു വി.എം. സുധീരൻ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബൂത്ത് തല പുനഃസംഘടന ഇപ്പോൾ എന്തിനാണു നടത്തുന്നതെന്ന് ചോദ്യമുയർന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച രീതിയിൽ ബൂത്ത് തല പുനഃസംഘടന നടത്താനാണ് തീരുമാനം. തൃശൂരിൽ മുഴുവൻ ബൂത്തുകളും പുനസംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ഹസൻ വിശദീകരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തർക്കമില്ലെങ്കിൽ ബൂത്തു സമിതികൾക്കു നിലനിൽക്കാം.
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുൻപു ദേശീയ തലത്തിൽ മതേതര കൂട്ടായ്മ രൂപപ്പെടുമെന്ന് ശശി തരൂർ പറഞ്ഞു. യുപിയിൽ മുലായവും മായാവതിയും കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്. ഫറൂഖ് അബ്ദുള്ളയും സമാന നിലപാടിലാണ്. ബിഹാറിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മതേതര കക്ഷികളുടെ ഏകീകരണം വരും. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടാണു രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ നിരന്തരം ക്ഷണിക്കുന്നതിനെതിരേ കെപിസിസി നേതൃയോഗത്തിൽ വിമർശനം
02:54 AM Apr 20, 2017 | Deepika.com