തിരുവനന്തപുരം: വൈദ്യുതി വാങ്ങിയില്ലെങ്കിലും കായംകുളം താപവൈദ്യുത നിലയത്തിന് വൈദ്യുതി ബോർഡ് പ്രതിവർഷം വെറുതേ നൽകുന്നത് 299 കോടി രൂപ.
നിലവിലെ കരാർ പ്രകാരം 2025 വരെ ഓരോ വർഷവൂം 299 കോടി രൂപ വീതം വൈദ്യുതി ബോർഡ് കായംകുളം വൈദ്യുതി നിലയത്തിനായി നൽകിക്കൊണ്ടിരിക്കണം. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 2016-ലെ ഉത്തരവു പ്രകാരമാണ് ഈ തുക നൽകുന്നത്.
കേരളത്തിനു വൈദ്യുതി നൽകാനായി മാത്രമാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ എൻടിപിസിയുടെ ഉടമസ്ഥതയിൽ 359.58 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപവൈദ്യുത നിലയം സ്ഥാപിച്ചത്. ഈ നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ വൈദ്യുതി ബോർഡ് 1955 ലുണ്ടാക്കിയ കരാർ പല ഘട്ടങ്ങളിലായി പുതുക്കി 2025വരെ ദീർഘിപ്പിച്ചു. നാഫ്തയുടെ വില കുതിച്ചുയർന്നതോടെ കായംകുളം നിലയത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതിയുടെ വില ഏഴു രൂപയാക്കി സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
വൈദ്യുതിയുടെ ഫിക്സഡ് ചാർജ്, വേരിയബിൾ ചാർജ് എന്നിവ ചേർത്താണ് ഈ വിലയിട്ടത്. കരാർ പ്രകാരം വൈദ്യുതി വാങ്ങുന്നില്ലെങ്കിലും വൈദ്യുതി ബോർഡ് ഫിക്സഡ് ചാർജ് നൽകിയേ മതിയാകൂ. അതേസമയം, പൊതുവിപണിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചു. കഴിഞ്ഞവർഷം നാലു രൂപ ആറു പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി പുറത്തു നിന്നു വാങ്ങിയതിനു ചെലവായി.
മുൻവർഷങ്ങളിലെ വൈദ്യുതി ബോർഡിന്റെ കമ്മി തുകയായ 4944 കോടി രൂപ ഘട്ടംഘട്ടമായി നികത്തുമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിൽ കായംകുളം താപനിലയത്തിന് 1995 -ൽ ഉണ്ടാക്കിയ കരാർ പ്രകാരം മൂവായിരം കോടിയിലേറെ രൂപ ഉപയോഗിക്കാത്ത വൈദ്യുതിക്കായി നൽകിയ തുക കൂടി ഉൾപ്പെടും. വൈദ്യുതി നിരക്ക് കൂട്ടുമ്പോൾ ലഭിക്കുന്ന 1041 കോടി രൂപ കമ്മി നികത്താനാണ് വിനിയോഗിക്കുന്നത്. ഉപയോഗിക്കാത്ത വൈദ്യുതിക്കായി കായംകുളംനിലയത്തിന് ഇപ്പോൾ നൽകുന്ന തുക അടുത്തവർഷങ്ങളിൽ ഉപയോക്താക്കളിൽ നിന്ന് വൈദ്യുതി ബോർഡ് പിരിച്ചെടുക്കും.
വാങ്ങാത്ത വൈദ്യുതിക്കു ബോർഡ് വർഷംതോറും നൽകുന്നത് 299 കോടി രൂപ
02:41 AM Apr 20, 2017 | Deepika.com