തിരുവനന്തപുരം: നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡൽ ജിൻസൻ രാജയുടെ തെളിവെടുപ്പ് പൂർത്തിയായി.കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇന്നു പ്രതിയെ കോടതിയിൽ ഹാജരാക്കും.
അഞ്ചു ദിവസമായി പ്രതി കേഡലിനെയും കൂട്ടിയുള്ള തെളിവെടുപ്പ് നടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നന്തൻകോട്ടെ ഹോട്ടലിലും മെഡിക്കൽ ഷോപ്പിലും കേഡലിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഹോട്ടലിൽ നിന്നാണു കേഡൽ ഭക്ഷണം വാങ്ങിയിരുന്നത്. മാതാപിതാക്കൾക്കെന്ന വ്യാജേന ഹോട്ടലിൽ നിന്നു കൊലപാതകത്തിനുശേഷം കേഡൽ ഭക്ഷണം വാങ്ങിയിരുന്നു. കൊലപാതകം നടത്തിയ ശേഷം മുറി വൃത്തിയാക്കാനായി ഡെറ്റോൾ, ലോഷൻ എന്നിവ വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തി. ഹോട്ടലിലെയും മെഡിക്കൽ ഷോപ്പിലെയും ജീവനക്കാർ കേഡലിനെ തിരിച്ചറിഞ്ഞു. നേരത്തേ കേഡലിന്റെ വീട്ടിലും പെട്രോൾ പമ്പിലും ചെന്നൈയിലെ ലോഡ്ജിലും എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
നന്തൻകോട് കൂട്ടക്കൊല: തെളിവെടുപ്പ് പൂർത്തിയായി
02:41 AM Apr 20, 2017 | Deepika.com