മലപ്പുറം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്തു വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുംവരെ യുഡിഎഫും പോഷകസംഘടനകളും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ.
കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാർഥികളെ ദ്രോഹിച്ച സർക്കാരാണിത്. സംസ്ഥാന ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയടക്കമുളള സംഭവങ്ങൾക്കു പിന്നിൽ ആസൂത്രിതമായ നീക്കങ്ങളുണ്ട്. രാഷ്ട്രീയമായ ചില താത്പര്യങ്ങൾക്കുവേണ്ടി വ്യാപകമായ അഴിമതിയാണ് നടത്തിയിട്ടുളളത്. അഴിമതി ഉളളതിനാൽ അതു ക്രിമിനൽ കുറ്റമാണ്. പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും യുഡിഎഫും ആവശ്യപ്പെട്ടത് മന്ത്രി രാജിവച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്നാണ്. കെഎസ്ടിഎയുടെ രണ്ടു ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലെന്നാണറിയുന്നത്. ഈ ആക്ഷേപം വന്നപ്പോൾ ഹയർസെക്കൻഡറി ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് യാതൊരു ക്രമക്കേടും സംഭവിച്ചിട്ടില്ലെന്നാണ്.
കണക്കു പരീക്ഷയ്ക്കും അതുതന്നെയാണ് സംഭവിച്ചത്. ഒരു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സ്ഥിതിക്ക് മറ്റുകാര്യങ്ങളിൽ വളരെ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
ശശീന്ദ്രൻ ഒരു ഫോണ്‍വിളിയുടെ പേരിൽ ധാർമിക ഉത്തരവാദിത്വമേറ്റെടുത്തു രാജിവച്ചു. അതുപോലെ ധാർമികമായ ഉത്തരവാദിത്വമേറ്റെടുത്തു രാജിവയ്ക്കാൻ അധ്യാപകനായ വിദ്യാഭ്യാസമന്ത്രിക്കു ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ തയാറാക്കുന്നതിന് അധ്യാപക സംഘടനകളെ ചുമതലപ്പെടുത്തുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും പ്രഗത്ഭരായ അധ്യാപകരെ ചോദ്യപേപ്പർ തയാറാക്കാനുളള പാനലിൽ ഉൾപ്പെടുത്തി പരിശീലനം നൽകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
മൂന്നാർ വിഷയം സംബന്ധിച്ച് അച്യുതാനന്ദന്റെ പ്രസ്താവന വിശ്വസിക്കാവുന്നതാണ്. കാരണം അവ സ്വന്തം പാർട്ടിക്കും എംഎൽഎക്കും എതിരെയാണ്. യുഡിഎഫിന്റെ നേതൃത്വത്തിൽ നാലിന് ശക്തമായ പ്രതിഷേധ സമരം അവിടെ സംഘടിപ്പിക്കും. ഒരു എംഎൽഎയാണ് സർക്കാർ ഭൂമി കൈയേറിയത്. വിവരാവകാശരേഖ പുറത്തുവന്നതോടെ രാജേന്ദ്രന്റെ വാദം പൊളിഞ്ഞിരിക്കുകയാണെന്നു ഹസൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹ്നാൻ, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, ഇ. മുഹമ്മദ്കുഞ്ഞി, യുഡിഎഫ് ജില്ലാ കണ്‍വീനർ കെ.എൻ.എ. ഖാദർ തുടങ്ങിയവർ
പങ്കെടുത്തു.
ചോദ്യപേപ്പർ ചോർച്ച മന്ത്രി രാജിവയ്ക്കുംവരെ സമരം: ഹസൻ
01:55 AM Mar 31, 2017 | Deepika.com