തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ മൂന്നാറിലേക്കു പോകുന്നതു തടയാൻ പാർട്ടി സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വി.എസ് മൂന്നാറിലേയ്ക്കു പോകുന്നതു സർക്കാരിനേയും പാർട്ടിയേയും കൂടുതൽ പ്രതിരോധത്തിലാക്കുമെന്നു മനസിലാക്കിയ പാർട്ടി നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലേക്കു പാർട്ടി ആസ്ഥാനത്തുനിന്നു പ്രത്യേക ദൂതനെ അയച്ചു.
എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അയച്ച ദൂതനെ കാണാൻ വി.എസ് വിസമ്മതിച്ചു. വി.എസിന്റെ മൂന്നാർ സന്ദർശനം ഏതു വിധേനേയും ഒഴിവാക്കാനുള്ള ശ്രമത്തിലാണു പാർട്ടി നേതൃത്വം.
വിവാദങ്ങൾ പിന്തുടരുന്ന ഇടതുപക്ഷ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മൂന്നാർ വിഷയം വീണ്ടുമെത്തുമ്പോൾ സർക്കാരിനെ നയിക്കുന്ന പാർട്ടിയെന്ന നിലയിൽ അതു സിപിഎമ്മിനേയും പ്രതിരോധത്തിലാക്കുകയാണ്. പാർട്ടി എംഎൽഎയും നേതാക്കളും മൂന്നാറിൽ ഭൂമി കൈയേറിയിട്ടുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുമ്പോൾ മുതിർന്ന നേതാവായ വി.എസ്. അച്യുതാനന്ദൻ വീണ്ടും മൂന്നാറിലെത്തുമോയെന്ന സന്ദേഹം സിപിഎമ്മിനെ വിഷമത്തിലാക്കുന്നു. വേണ്ടിവന്നാൽ താൻ വീണ്ടും മൂന്നാറിലേക്കു പോകുമെന്നു കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ വിഷയമായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്തു വി.എസ്. അച്യുതാനന്ദൻ നടത്തിയ മൂന്നാർ ഓപ്പറേഷൻ. മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ പ്രത്യേക ദൗത്യസംഘം നടപടി തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി ആദ്യമെത്തിയത് ഇടുക്കിയിലെ സിപിഎം നേതാക്കളായിരുന്നു. പ്രതിഷേധം തുടരുമ്പോഴും അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ ഇടിച്ചുതകർത്തു ദൗത്യസംഘം മുന്നോട്ടുപോയി. മുഖ്യമന്ത്രിയെന്ന നിലയിൽ ദൗത്യസംഘത്തിനു വിഎസിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു.
അന്ന് ഇടുക്കി ജില്ലാ സെക്രട്ടറിയും ഇപ്പോൾ മന്ത്രിയുമായിട്ടുള്ള എം.എം. മണി വി.എസിന്റെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു. സർക്കാരിന്റെ മൂന്നാർ ഓപ്പറേഷൻ ലക്ഷ്യവും കടന്നുപോകുന്നതു തടയണമെന്ന് എം.എം. മണി പലതവണ വി.എസിനോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതു കാര്യമാക്കിയില്ല. ഇതോടെ വി.എസും മണിയും തമ്മിൽ തെറ്റി. വി.എസിന്റെ മൂന്നാർ ഓപ്പറേഷനിൽ പ്രതിഷേധിച്ചു മണിയും കെ.കെ. ജയചന്ദ്രനും പാർട്ടി ഔദ്യോഗികപക്ഷത്തോടൊപ്പം ചേർന്നു. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയോടു തത്കാലം മൂന്നാറിലെ നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വി.എസ് കുലുങ്ങിയില്ല.
ഒടുവിൽ വി.എസിനെയിരുത്തി അടിയന്തര പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നാണു മൂന്നാർ ഓപ്പറേഷൻ പിണറായി വിജയൻ അന്ന് അവസാനിപ്പിച്ചത്. ഈ സംഭവങ്ങൾ പിന്നീടു വി.എസും പാർട്ടി സംസ്ഥാന നേതൃത്വവും തമ്മിലുള്ള കൂടുതൽ അകൽച്ചയ്ക്കു കാരണമായി. ഇതോടെ വി.എസിനൊപ്പം നിന്ന പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയും അദ്ദേഹത്തെ കൈവിട്ടു. അവസരം ലഭിക്കുമ്പോഴെല്ലാം മൂന്നാറിന്റെ പേരിൽ വി.എസും മണിയും കൊമ്പുകോർത്തു. മണിയേയും അവിടത്തെ നേതാക്കളേയും വി.എസ് കൈയേറ്റക്കാരുടെ പട്ടികയിൽപ്പെടുത്തി വിമർശിച്ചുകൊണ്ടേയിരുന്നു. ഈ നിലപാടു മാറ്റാൻ ഇപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴും വി.എസ് തയാറായിട്ടില്ല.
ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നതോടെയാണു മൂന്നാർ ഒരിക്കൽക്കൂടി വിവാദ വിഷയമാകുന്നത്. രാജേന്ദ്രൻ ഭൂമി കൈയേറിയിട്ടില്ലെന്നും പട്ടയം കിട്ടിയ ഭൂമിയിലാണ് അദ്ദേഹം വീടു നിർമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞതായി എതിർപക്ഷം പറയുന്നു. രാജേന്ദ്രനെ പിന്തുണച്ച് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും മന്ത്രി എം.എം. മണിയും രംഗത്തെത്തിയതോടെ കാര്യങ്ങൾ വീണ്ടും രാഷ്ട്രീയ വിഷയമായി.
സബ്കളക്ടറെ മാറ്റണമെന്നു സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും മാറ്റാൻ പറ്റില്ലെന്നു റവന്യൂ വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഐ മന്ത്രിയും നിലപാടെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള സംഘട്ടനത്തിലേക്കു പോകുംമുമ്പേ സബ് കളക്ടറെ മാറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതുവരെ മിണ്ടാതിരുന്ന വി.എസ്. അച്യുതാനന്ദൻ വിഷയം ഏറ്റെടുത്തതോടെയാണു മൂന്നാർ വിഷയം വീണ്ടും ചൂടുപിടിച്ചത്.
താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പിടിച്ചെടുത്ത സർക്കാർ ഭൂമിയല്ലാതെ പിന്നീടൊരു സർക്കാരിനും ഒരു തുണ്ടു ഭൂമി പോലും കൈയേറ്റക്കാരിൽ നിന്നും ഒഴിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നും വി.എസ് അവകാശപ്പെട്ടു. അച്യുതാനന്ദന്റെ ഈ അവകാശവാദം പിന്നീട് അദ്ദേഹവും കോണ്ഗ്രസ് നേതാക്കളും തമ്മിലുള്ള വാഗ്വാദത്തിനും കാരണമായി. എന്നാൽ, രാജേന്ദ്രൻ എംഎൽഎ കൈയേറ്റക്കാരൻ തന്നെയെന്നു വി.എസ് ആവർത്തിച്ചു പറഞ്ഞത് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. ഇതോടെ വി.എസിനെതിരെ പഴയതുപോലെ പ്രതികരിക്കാൻ അവരും നിർബന്ധിക്കപ്പെട്ടു.
വി.എസിന് ഓർമക്കുറവാണെന്നു മന്ത്രി എം.എം. മണിയും ജില്ലാ സെക്രട്ടറി ജയചന്ദ്രനും പറഞ്ഞതാണു അദ്ദേഹത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. മൂന്നാറിലേക്കു പോകുന്നതു സംബന്ധിച്ചു വി.എസ് കഴിഞ്ഞ ദിവസം തന്റെ വിശ്വസ്തരുമായി സംസാരിച്ചു. ഇതു മനസിലാക്കിയ സിപിഎം സംസ്ഥാന നേതൃത്വമാണു അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിനായി ദൂതനെ പറഞ്ഞുവിട്ടത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ വി.എസ് മൂന്നാറിലേക്കു പോയാൽ വിഷയം സങ്കീർണമാകുമെന്നും അതു സർക്കാരിനേയും പാർട്ടിയേയും കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണു സിപിഎം സംസ്ഥാന നേതൃത്വം.
എം. പ്രേംകുമാർ
വി.എസിന്റെ മൂന്നാർ സന്ദർശനം: തടയാൻ പാർട്ടി ദൂതനെത്തി
01:37 AM Mar 31, 2017 | Deepika.com