മാവേലിക്കര: കണ്ടിയൂരിൽ തൊണ്ണൂറുകാരിക്കു നേരെ ക്രൂരപീഡനം. രണ്ടു പേർ കസ്റ്റഡിയിൽ. കണ്ടിയൂരിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് ഇവരുടെ വീട്ടിൽ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകൾ പോയതിനാൽ വയോധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30ഓടെ മകൾ വീട്ടിലെത്തിയപ്പോഴാണു പീഡന വിവരം അറിയുന്നത്.
മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി തെളിഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൊബൈൽ ഫോണ് കണ്ടെത്തി. തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണ് ഉടമയെയും മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യംചെയ്തു വരികയാണെന്നു സിഐ പി.ശ്രീകുമാർ, എസ്ഐ എസ്. ശ്രീകുമാർ എന്നിവർ അറിയിച്ചു.
തൊണ്ണൂറുകാരിയെ ഉപദ്രവിച്ചു; പ്രതികൾ കസ്റ്റഡിയിൽ
01:10 AM Mar 31, 2017 | Deepika.com