തിരുവനന്തപുരം: തിരുവിതാകൂർ രാജകുടുംബം അവകാശവാദം ഉന്നയിച്ച ഡൽഹി കെജി മാർഗിലെ ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിൽ നിലനിർത്താൻ നടപടികൾ സ്വീകരിച്ചു മന്ത്രിസഭായോഗം. ട്രാവൻകൂർ പാലസിന്റെ തുടർ പ്രവർത്തനങ്ങൾക്കും നിലവിലെ അറ്റകുറ്റപ്പണിക്കു മേൽനോട്ടം വഹിക്കുന്നതിനുമായി ട്രാവൻകൂർ പാലസ് മാനേജ്മെന്റ് സൊസൈറ്റി കേരള (ടിപിഎംഎസ്) രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ചാരിറ്റബിൾ സൊസൈറ്റി ഗവേണിംഗ് ബോഡിയിൽ ചീഫ് സെക്രട്ടറിയാണ് പ്രസിഡന്റ്. കൂടാതെ ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ വൈസ് പ്രസിഡന്റും ധന അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറിയുമാണ്. പൊതുഭരണം, ടൂറിസം, പൊതുമരാമത്ത് അടക്കമുള്ള വിവിധ സെക്രട്ടറിമാർ സമിതി അംഗങ്ങളാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലും മാറ്റമുണ്ടാകില്ല.
കെജി മാർഗിലെ ട്രാവൻകൂർ ഹൗസ് എന്നറിയപ്പെടുന്ന 14 ഏക്കർ സ്ഥലം പൂർണ ഉടമസ്ഥത തങ്ങൾക്കാണെന്നു പറഞ്ഞു തിരുവിതാംകൂർ രാജകുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സർക്കാർ ഇപ്പോൾ നടത്തി വരുന്ന നിർമാണം ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും രാജകുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
ഡൽഹി ട്രാവൻകൂർ ഹൗസ്: രാജകുടുംബത്തെ വെട്ടാൻ സൊസൈറ്റി
09:30 PM Aug 02, 2023 | Deepika.com