തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകരായ കെ.ജി. ജോർജ്, എം. മോഹൻ എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ധനസഹായം അനുവദിക്കാനുള്ള തീരുമാനം അംഗീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം ചികിത്സാസഹായം അനുവദിക്കാനാണ് തീരുമാനം.
ഭാര്യയോടൊപ്പം റിട്ടയർമെന്റ് ഹോമിലാണ് കെ.ജി. ജോർജ് നിലവിൽ കഴിയുന്നത്. പ്രശസ്ത സംവിധായകനും നടനുമായ ശ്രീനിവാസന്റെ ഭാര്യാസഹോദരനാണ് എം. മോഹൻ.
ഇതോടൊപ്പം, കെഎഎസ് ട്രെയിനികൾക്കുള്ള ശമ്പള സ്കെയിൽ പുതുക്കാനും തീരുമാനമായി. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്ക് 77,200 - 1,40,500 രൂപ എന്ന പുതുക്കിയ ശമ്പള സ്കെയിൽ അനുവദിക്കാന്‍ തീരുമാനിച്ചു.
അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ഗ്രേഡ്പേ അനുവദിക്കും. പുതിയ ശമ്പള സ്കെയിൽ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 01.07.2023 മുതൽ അനുവദിക്കും. സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ശേഷം കെഎഎസില്‍ പ്രവേശിച്ചവർക്ക് ഇപ്പോൾ നിർദേശിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളം നിലവിൽ ലഭിക്കുന്നുണ്ടെങ്കില്‍ അത് സംരക്ഷിച്ച് നൽകും.
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സിന്റെ കീഴിൽ കാസര്‍കോട് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഡിഫറന്റ് ആര്‍ട്ട്സ് സെന്റര്‍ സ്ഥാപിക്കുന്നതിന് കണ്ടെത്തിയ ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി നല്‍കും. 36,05,745 രൂപയാണ് ഒഴിവാക്കി നല്‍കുക. തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ മാതൃകയിലുള്ള സ്ഥാപനമാണ് കാസര്‍കോട് വരിക.
സംവിധായകരായ കെ.ജി. ജോർജിനും എം. മോഹനും അഞ്ച് ലക്ഷം രൂപ ചികിത്സാസഹായം
09:06 PM Aug 02, 2023 | Deepika.com