കോഴിക്കോട്: അതിഥിത്തൊഴിലാളി കേന്ദ്രങ്ങളിൽ വ്യാപക എക്സൈസ് പരിശോധന. കോഴിക്കോട്ട് കഴിഞ്ഞ ദിവസം പത്തിലേറെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 30 ലേറെ കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും അതിഥിത്തൊഴിലാളികളുടെ ക്യാന്പുകളിൽ പരിശോധന തുടരുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. രാജേന്ദ്രൻ പറഞ്ഞു.
ആലുവയിൽ അഞ്ചുവയസുകാരിയെ അതിഥിത്തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ക്യാന്പുകളിൽ ലഹരിവേട്ട നടത്തിയത്. ഹാൻസ്, പാൻപരാഗ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്.
കൊയിലാണ്ടി നന്ദി ഭാഗത്ത് അതിഥിത്തൊഴിലാളികളുടെ മൂന്ന് ക്യാന്പുകളിൽ നടത്തിയ പരിശോധനയിൽ ആറ് കോട്പ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പാറക്കടവ്, തുണേരി, നാദാപുരം മേഖലയിൽ നടത്തിയ പരിശോധനയിൽ നാല് കോട്പ കേസുകളും രജിസ്റ്റർ ചെയ്തു.
താമരശേരി, ആവേലം, പൂനൂർ എന്നിവിടങ്ങളിലും പരിശോധന നടന്നു. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ അതിഥിത്തൊഴിലാളികൾക്കിടയിലും വ്യാപകമാണെന്ന സൂചനകളുണ്ടെങ്കിലും തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് അത്തരം മയക്കുമരുന്നുകൾ കണ്ടെത്താനായില്ല. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്നുകൾ പല സ്ഥലത്തുനിന്നു പെട്ടന്ന് മാറ്റിയതായാണ് സൂചന.
മയക്കുമരുന്ന്, ലഹരി വിൽപനയിലേർപ്പെട്ടിരിക്കുന്ന അതിഥിത്തൊഴിലാളികളുമേറെയാണ്. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അവരെല്ലാം തൽകാലം പിൻവലിഞ്ഞിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം വടകരയിൽനിന്ന് 21 ലിറ്റർ വിദേശമദ്യവുമായി അതിഥിത്തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
ഓണം പ്രമാണിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ ഓഗസ്റ്റ് ആറു മുതൽ സെപ്റ്റംബർ ആറുവരെ ഊർജിത പരിശോധന നടത്തുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അതിഥിത്തൊഴിലാളി കേന്ദ്രങ്ങൾ ലഹരിമയം; നടപടിയുമായി എക്സൈസ്
08:14 PM Aug 02, 2023 | Deepika.com