റോം: ഇറ്റലിയുടെ ഇതിഹാസതാരവും ലോകഫുട്ബോളിലെ "വല്യേട്ടനു'മായ ജിയാൻലൂജി ബുഫൺ വിരമിച്ചു. 28 വർഷം നീണ്ടുനിന്ന പ്രഫഷണൽ കരിയറിന് ഇന്നത്തോടെ വിരാമമാകുകയാണെന്ന് പാർമ താരമായ ബുഫൺ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇറ്റലിക്കൊപ്പം 2006 ലോകകപ്പ് വിജയിച്ച ബുഫൺ, ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ(176) കളിച്ച ഗോൾകീപ്പർ എന്ന റിക്കാർഡിന് ഉടമയാണ്. യുവന്റസിനൊപ്പം 10 സിരി എ കിരീടങ്ങൾ നേടിയ 45-കാരനായ ബുഫൺ സിരി എയിൽ 657 മത്സരങ്ങളിൽ പോരാടിയിട്ടുണ്ട്.
പാർമയുടെ യൂത്ത് അക്കാദമിയിലൂടെ 13-ാം വയസിൽ ഗോൾകീപ്പിംഗ് ജീവിതം ആരംഭിച്ച താരം 1995-ൽ, തന്റെ 17-ാം വയസിലാണ് സീനിയർ പ്രഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2001-ൽ യുവെയിലെത്തിയ ബുഫൺ ലോകത്തിലെ ഏറ്റവും മികച്ച ഗോളിയെന്ന ഖ്യാതി വളരെവേഗം സ്വന്തമാക്കി.
2018 ലോകകപ്പിന് ഇറ്റലി യോഗ്യത നേടാതിരുന്നതോടെ, രാജ്യാന്തര ഫുട്ബോളിൽ നിന്ന് താരം വിരമിച്ചിരുന്നു. പിന്നാലെ യുവേയിൽ നിന്ന് പിഎസ്ജിയിലെത്തിയ താരം ഒരുവർഷത്തിനുള്ളിൽ യുവന്റസിലേക്ക് മടങ്ങിയെത്തി. പിന്നീടാണ് തന്റെ ആദ്യ ക്ലബായ പാർമയിലേക്ക് തിരിച്ചെത്തിയത്.
ഇറ്റാലിയൻ ലീഗിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന പാർമയ്ക്കൊപ്പം, പരിക്കും മോശം ഫോമും നിറഞ്ഞ സീസണൊടുവിലാണ് ബുഫൺ വിരമിക്കൽ പ്രഖ്യാപിച്ചത്.
ആ സേവുകൾ ഇനി ഓർമകൾ വലയിലാക്കും; ഇറ്റാലിയന്‍ ഇതിഹാസം ബുഫണ് വിരമിച്ചു
09:49 PM Aug 02, 2023 | Deepika.com