ന്യൂഡൽഹി: മണിപ്പുർ വിഷയത്തെപ്പറ്റി സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിലേക്ക് വിളിച്ചുവരുത്താനാവില്ലെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ.
പ്രധാനമന്ത്രിയെ സഭയിലേക്ക് വിളിച്ചുവരുത്താൻ നിയമപ്രകാരം കഴിയില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും സഭയിലെ പ്രതിപക്ഷാവശ്യത്തിന് മറുപടിയായി ധൻകർ വ്യക്തമാക്കി. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വോക്ക്ഔട്ട് നടത്തി.
ഭരണഘടനയുടെ ചട്ടങ്ങൾ അനുസരിച്ച്, പ്രധാനമന്ത്രിയെ സഭയിലേക്ക് വിളിച്ചുവരുത്താനാകില്ലെന്ന് താൻ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ അത് ഭരണഘടനാലംഘനമാകും. സഭയിൽ വരണമോ വേണ്ടയോ എന്നത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ തീരുമാനമാണ്.
ഈ കസേരയിൽ ഇരുന്നുകൊണ്ട് അത്തരമൊരു ആവശ്യം വയ്ക്കാൻ തനിക്കാവില്ലെന്നും ഇക്കാര്യം പ്രതിപക്ഷത്തുള്ള നിയമവിദഗ്ധരോട് ചോദിച്ചാൽ വ്യക്തമാകുമെന്നും ധൻകർ അറിയിച്ചു.
മണിപ്പുർ വിഷയത്തെപ്പറ്റി ചർച്ച ആവശ്യപ്പെട്ട് 267-ാം വകുപ്പ് അനുസരിച്ച് 58 നോട്ടീസുകൾ ലഭിച്ചെന്നും എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞതായും ധൻകർ അറിയിച്ചു. ജൂലൈ 20-ന് 167-ാം ചട്ടം അനുസരിച്ച് നൽകിയ അപേക്ഷയിന്മേൽ, മണിപ്പുർ വിഷയത്തെപ്പറ്റി ഹ്രസ്വചർച്ചയ്ക്കായി അനുവാദം നൽകിയതിനാലാണ് മറ്റ് നോട്ടീസുകൾ തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പുർ വിഷയം; "പ്രധാനമന്ത്രിയോട് സഭയിലെത്തണമെന്ന് നിർദേശിക്കാനാവില്ല'
09:31 PM Aug 02, 2023 | Deepika.com